പട്ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു അടക്കം രണ്ടുപേർക്ക് വെടിയേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിൽ. പക്ഷേ, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബിഹാറിലെ സഹർസ ജില്ലയിലാണ് സംഭവം.

സുശാന്തിന്റെ ബന്ധു രാജ്കുമാർ സിങ്ങും സഹായി അലി ഹസനുമാണ് ആക്രമിക്കപ്പെട്ടത്. അടുത്തുള്ള മധേപുര ജില്ലയിലേക്കുള്ള യാത്രക്കിടയിലാണ് അക്രമണണമുണ്ടായതെന്നാണ് വിവരം. സഹർസ എസ്‌പി ലിപി സിങ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

യാത്രക്കിടയിൽ സഹർസ കോളജിനു സമീപത്തു വച്ച് മറ്റൊരു വാഹനത്തിലെത്തിയ അക്രമിസംഘം രാജ്കുമാറിന്റെ കാർ തടയുകയായിരുന്നു. തുടർന്ന് ഇവർക്ക് നേരെ സംഘം വെടിയുതിർക്കുകയായിരുന്നു. മറ്റ് യാത്രക്കാരാണ് ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അലി ഹസന്റെ നില ഗുരുതരമാണ്.

രാജ് കുമാർ സിങ്ങുമായുള്ള സ്ഥലതർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക വിവരമെന്ന് എസ്‌പി ലിപി സിങ് പറഞ്ഞു. പ്രതികളെ സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.