ന്യൂഡൽഹി: ഗുസ്തി താരം സുശീൽ കുമാറിനെതിരെ കൊലപാതക കേസ്. സഹതാരം അടിയേറ്റ് മരിച്ച സംഭവത്തിലാണ് സുശീൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ സുശീലിനിതിരെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ് സുശീൽ കുമാറിനായുള്ള തെരച്ചിൽ പുരോഗമിക്കുന്നത്.

മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറാണ് കൊല്ലപ്പെട്ടത്. ഗുസ്തി താരങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഘർഷ സ്ഥലത്ത് നിന്നും ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി ഒളിമ്പിക്‌സിൽ വെള്ളി മെഡലും വെങ്കല മെഡലും നേടിയ താരമാണ് സുശീൽ കുമാർ.

വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും സുശീൽ കുമാറിനെ കണ്ടെത്താനായില്ലെന്ന് ഡൽഹി പൊലീസ് പറയുന്നു. ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്‌ഐആർ. സംഘർഷ സ്ഥലത്ത് നിന്ന് ഒരു തോക്ക് കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നോർത്ത് വെസ്റ്റ് ഡൽഹിയിലുള്ള ചത്രസാൽ സ്‌റ്റേഡിയത്തിലാണ് അടിയുണ്ടാകുന്നത്. ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിളിന്റെ മകനാണ് കൊല്ലപ്പെട്ട സാഗർ കുമാർ. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റേഡിയത്തിലെ പാർക്കിങ് ഏര്യയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

സ്റ്റേഡിയത്തിൽ താരങ്ങൾ തമ്മിൽ അടിയുണ്ടായെന്ന് അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെ വെടിയൊച്ചകൾ കേട്ടു. പാർക്കിങ് ഏര്യയിൽ നിന്ന് അഞ്ച് കാറുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ ഒന്നിൽ നിന്നാണ് ഡിബിൾ ബാരൽ തോക്ക് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. ഇതിനൊപ്പം മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളവർക്കും ആക്രമത്തിൽ പങ്കുണ്ടെന്നാണ് സൂചന.

ഈ കേസിൽ തനിക്ക് പങ്കില്ലെന്ന് നേരത്തെ സുശീൽ കുമാർ നിലപാട് എടുത്തിരുന്നു. എന്നാൽ സംഭവത്തിൽ പരിക്കേറ്റവരുടെ മൊഴിയും സുശീൽ കുമാറിന് എതിരാണെന്നാണ് സൂചന.