പാട്ന: മുതിർന്ന ബിജപി നേതാവ് സുശീൽ കുമാർ മോദി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിയും എൽജെപി പാർട്ടി നേതാവുമായ രാം വില്വാസ് പാസ്വാന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിലാണ് സുശീൽ കുമാർ മോദി രാജ്യസഭയിലെത്തുന്നത്. സുശീൽ കുമാർ മോദിയേയും മഹാരാഷ്ട്ര മുന്മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനേയും അടുത്തു നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

ബീഹാറിൽ തുടർച്ചയായി നാലാം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയായെങ്കിലും ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാറിനെ ബിജെപി സർക്കാരിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിതീഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് സുശീൽ കുമാർ മോദി. എൻഡിഎ മുന്നണിയിൽ ജെഡിയുവിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി നേടിയാൽ സുശീൽ കുമാർ മോദി മുഖ്യമന്ത്രിയായേക്കുമെന്ന തരത്തിൽ വിലയിരുത്തലുകളുണ്ടായിന്നുവെങ്കിലും നിതീഷിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ചു കൊണ്ട് സുശീൽ കുമാറിനെ താത്കാലികമായി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തുകയാണ് ബിജെപി ചെയ്തത്.

സുശീൽ കുമാർ മോദി 2017 ജൂലായ് മുതൽ ബീഹാർ ഉപ മുഖ്യമന്ത്രിയായിരുന്നു. 1952-ൽ ജനിച്ച സുശീൽ മോദി പാറ്റ്ന ബി എൻ കോളജിൽ നിന്നും തന്റെ ബി എസ് സി ചെയ്തു. പാറ്റ്ന സയൻസ് കോളജിൽ നിന്നും ബിരുദമെടുത്ത അദ്ദേഹം 1973 -ൽ ബോട്ടണി ഓണേഴ്സ് ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹം ജയപ്രകാശ് നാരായൺ ആരംഭിച്ച സാമൂഹിക പ്രസ്ഥാനത്തിൽ ചേരുന്നതിനായി പാറ്റ്ന സർവകലാശാലയിൽ നിന്നും എം എസ് സി ബോട്ടണി വേണ്ട എന്ന് വെച്ചു. 2005 മുതൽ 2013 വരെ ബീഹാർ ധനകാര്യമന്ത്രിയായിരുന്നു.