തിരുവനന്തപുരം: ആറ്റിങ്ങലിൽ വഴിയോരത്ത് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സ്ത്രീയുടെ മത്സ്യങ്ങൾ റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ നഗസഭാ ജീവനക്കാർക്കെതിരെ നടപടി. മീൻ തട്ടിയെറിഞ്ഞ ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മുബാറക്ക്, ഷിബു എന്നീ ജീവനെക്കാരെയാണ് നഗരസഭ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ വ്യാപക പ്രതിഷേമുണ്ടായതിന് പിന്നാലെയാണ് നഗരസഭയുടെ നടപടി.

സംഭവം വൻവിവാദമായതോടെ ജീവനക്കാർക്ക് വീഴ്ച ഉണ്ടായോ എന്നറിയാൻ രണ്ടംഗ സമിതിക്ക് നഗരസഭ രൂപം നൽകി. ഈ സമിതി ജീവനക്കാരോട് വിശീദകരണം തേടുകയും ചെയ്തു. ഇതിന് ശേഷമാണ് നടപടിക്ക് ശുപാർശ ചെയ്തത്. കൈയേറ്റം നടത്തിയ ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് നഗരസഭ ആദ്യം സ്വീകരിച്ചിരുന്നത്. കച്ചവടം നടത്തിയവർക്ക് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിന് ശേഷമാണ് മീൻ പിടിച്ചെടുത്തതെന്നും വാഹനത്തിൽ കയറ്റുമ്പോൾ മീൻ റോഡിൽ വീണതാണെന്നുമാണ് നഗരസഭാ അധ്യക്ഷ അവകാശപ്പെട്ടിരുന്നത്. മീൻ മാറ്റിയ ശേഷം ജീവനക്കാരെ പിടിച്ച് വലിച്ച അൽഫോൻസ റോഡിൽ കിടന്നുരുളുകയായിരുന്നെന്നായിരുന്നു നഗരസഭയുടെ വിശദീകരണം

എന്നാൽ വീഡിയോ പ്രചരിച്ചതോടെ നഗരസഭ നിലപാട് മാറ്റി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർച്ചയായാണ് ഇപ്പോൾ സസ്‌പെൻഷൻ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അതിക്രമം നേരിട്ട മത്സ്യത്തൊഴിലാളി അൽഫോൻസയെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. ലത്തീൻ സഭയും വിഷയത്തിൽ കർശന പ്രതിഷേധം ഉന്നയിച്ചു. ഇടവകകളിലൂടേയും വലിയ പ്രതിഷേധമുണ്ടായി.

കേണുപറഞ്ഞിട്ടും നഗരസഭാ ജീവനക്കാർ തന്റെ മീൻക്കൊട്ട തട്ടിക്കളഞ്ഞെന്ന ആരോപണത്തിൽ അൽഫോൻസ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. ഓർമ്മവച്ച കാലം മുതൽ താൻ മീൻവിറ്റിരുന്നത് അവനവൻചേരി കവലയിലാണെന്നും ഇനിയും അവിടെ തന്നെ മീൻ വിൽക്കുമെന്നും അൽഫോൻസ പറയുന്നു.കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൻസ പതിറ്റാണ്ടുകളായി ആറ്റിങ്ങൽ അവനവൻചേരി കവലയിലാണ് മത്സ്യം വിറ്റിരുന്നത്.

എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഇവരുടെ മത്സ്യവിൽപന അവിടെ നിന്നും മാറ്റാനുള്ള നഗരസഭാ ജീവനക്കാരുടെ ശ്രമമാണ് കൈവിട്ട കളിയിലേക്ക് നീങ്ങിയത്. അൽഫോൻസ മത്സ്യവിൽപനയ്ക്ക് വേണ്ടി കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും നഗരസഭാ ജീവനക്കാർ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് അൽഫോൻസ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൻസയുടെ മീൻ കച്ചവടം തടഞ്ഞ് അവരെ കയ്യേറ്റം ചെയ്ത നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ മാതൃകപരമായ നടപടി വേണമെന്ന് കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ അധ്യക്ഷൻ ബിഷപ് ജോസഫ് കരിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.