തിരുവനന്തപുരം: കോടതിയലക്ഷ്യ കേസുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഉടനടി സസ്‌പെൻഡ് ചെയ്യാൻ സർക്കാർ തീരുമാനം. കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ അഭിഭാഷകനെ വെക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിനുപിന്നാലെ 26ന് ചീഫ്‌സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം. ഇക്കാര്യം പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.

ഉദ്യോഗസ്ഥർ കോടതിവിധി നടപ്പാക്കാത്തതു കാരണം നിരവധി കോടതിയലക്ഷ്യ കേസുകൾ ഉണ്ടാകുന്നതായി പൊതുഭരണ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. കോടതിവിധി എത്രയുംവേഗം നടപ്പാക്കണം. അപ്പീൽ കൊടുക്കേണ്ടതുണ്ടെങ്കിൽ സമയബന്ധിതമായി നൽകണം.

പ്ലീഡർമാരും സെക്ഷൻ ഓഫിസർമാരും അസിസ്റ്റന്റുമാരുമാണ് വീഴ്ചയുടെ പ്രധാന കാരണക്കാർ. വീഴ്ചകൾക്ക് ഇനിമുതൽ ഇവർ ഉത്തരവാദികളായിരിക്കുമെന്നും പൊതുഭരണ സെക്രട്ടറി വ്യക്തമാക്കി.