ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി കടുത്ത പ്രതിഷേധം നടത്തിയതിന് 12 പ്രതിപക്ഷ എംപി.മാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കില്ലെന്ന് സഭാ ചെയർമാൻ വെങ്കയ്യ നായിഡു. സസ്പെൻഷനിലായ എംപിമാർ തങ്ങളുടെ പ്രവർത്തനത്തിൽ ഖേദപ്രകടനം നടത്താൻ തയ്യാറായിട്ടില്ലെന്നും അതിനാൽ നടപടി പിൻവലിക്കില്ലെന്നും നായിഡു വ്യക്തമാക്കി.

എംപിമാർക്കെതിരായ നടപടി പിൻവലിക്കണമെന്ന് പ്രതിക്ഷ പാർട്ടികൾ ശക്തമായി ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കുന്നില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിൽ ഇൻഷുറൻസ് ബിൽ ചർച്ചയ്ക്കെടുത്തപ്പോൾ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാരെയാണ് ഈ സമ്മേളനത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നത്.

സഭയുടെ വിശുദ്ധി കെടുത്തിയവരുടെ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ച് ഇന്ന് ഇരുസഭകളിൽ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷം സമ്മേളനം ബഹിഷ്‌ക്കരിക്കുന്നത് പരിഗണിക്കുകയാണെന്ന് വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കാൻ പ്രതിപക്ഷത്തെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കാം എന്നാണ് നിർദ്ദേശം. എംപിമാരുടെ സസ്‌പെൻഷനെക്കുറിച്ച് ചർച്ച ചെയ്യാം എന്ന സർക്കാർ നിർദ്ദേശം പ്രതിപക്ഷത്തിന്റെ പരിഗണനിയിലുണ്ട്. പ്രതിപക്ഷം ഇല്ലാത്തതിനാൽ ബില്ലുകൾ പരിഗണിക്കാതെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചേരും.

എംപിമാർക്കെതിരെ നടപടിയെടുത്തത് ചെയറല്ല, മറിച്ച് സഭയാണ് ഇത്തരമൊരു നടപടി എടുത്തതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയാണ് നടപടി പിൻവലിക്കണമെന്ന ആവശ്യമുയർത്തിയത്.

എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ 12 പേരുടെ സസ്‌പെൻഷനിൽ കടുത്ത നിലപാട് തുടരുകയാണ് വെങ്കയ്യ നായിഡു. സസ്‌പെൻഷൻ ചട്ടവിരുദ്ധമെന്ന പ്രതിപക്ഷ ആരോപണം അദ്ധ്യക്ഷൻ തള്ളി. കഴിഞ്ഞ സമ്മേളനത്തിൽ തന്നെ അംഗങ്ങളുടെ പേര് ചൂണ്ടിക്കാട്ടിയതാണ്. സഭയ്ക്കുള്ള അധികാരം ഉപയോഗിച്ചാണ് സസ്‌പെൻഷൻ എന്നും വെങ്കയ്യ നായിഡു ന്യായീകരിച്ചു. രാവിലെ 16 പാർട്ടികളുടെ നേതാക്കൾ യോഗം ചേർന്ന ശേഷം വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. സസ്‌പെൻഷൻ പിൻവലിക്കണം എന്ന് ആശ്യപ്പെടുമ്പോഴും ഖേദം പ്രകടിപ്പിക്കില്ല എന്ന നിലപാടിൽ പാർട്ടികൾ ഉറച്ചു നിൽക്കുകയാണ്.

വെങ്കയ്യ നായിഡുവിന്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചൊവ്വാഴ്തച സഭയിൽ നിന്നും ഇറങ്ങി പോയി. തുടർന്ന് അവർ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ്ണ നടത്തി. സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സമ്മേളനം ബഹിഷ്‌ക്കരിക്കണോ എന്ന് ആലോചനയുണ്ട്. സർക്കാരിന്റെ നിലപാട് നോക്കി ഇക്കാര്യം തീരുമാനിക്കും. മല്ലികാർജ്ജുൻ ഖർഗെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് തൃണമൂൽ കോൺഗ്രസ് എത്തിതിരുന്നത് ശ്രദ്ധേയമായി.

എന്നാൽ തൃണമൂൽ കോൺഗ്രസും ഇന്ന് സഭാ നടപടികൾ ബഹിഷ്‌ക്കരിച്ചു. ഏറ്റുമുട്ടൽ കടുക്കുമ്പോഴും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ നിന്നും അംഗങ്ങളുടെ സസ്‌പെൻഷൻ വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കാൻ സർക്കാരിനായി. ലോക്‌സഭയിലും പ്രതിപക്ഷ പ്രതിഷേധം തണ്ണുപ്പിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം പ്രകാശ് ബിർള മുൻകൈയെടുത്ത് കക്ഷി നേതാക്കളുടെ പ്രത്യേക ചർച്ച നടത്തുന്നുണ്ട്. പ്രതിപക്ഷ നിസ്സഹകരണത്തെ തുടർന്ന് വൈകിട്ട് മൂന്ന് മണി വരെ ലോക്‌സഭാ നിർത്തിവച്ചിരുന്നു.

പീയൂഷ് ഗോയൽ
പാർലമെന്റിന്റെ അവസാന മണ്‌സൂണ് സെഷനിൽ നമ്മൾ കണ്ടത് ഇതിനു മുൻപൊരിക്കലും കാണാത്ത തരത്തിലുള്ള നിലവിട്ട പെരുമാറ്റമാണ്. പാർലമെന്റിലെ എൽഇഡി സ്‌ക്രീൻ അടിച്ചു തകർക്കാൻ ഒരു എംപി ഒരുമ്പെട്ടു. വനിതാ മർഷൽമാരെ ചില എംപിമാർ കൈയേറ്റം ചെയ്തു. സഭയടെ അന്തസ് ഉയർത്തി പിടിക്കുന്ന തരത്തിലുള്ള നടപടികൾ ഇവിടെ അത്യാവശ്യമാണ്. പാർലമെന്റിന്റെ നടപടികൾ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഭൂരിപക്ഷം ഇല്ലാത്തതിനാലാണ് സസ്‌പെൻഷൻ ലഭിച്ചതെന്ന വാദം അടിസ്ഥാനരഹിതമാണ്.

എളമരം കരീം
രാജ്യസഭ ബഹിഷ്‌കരിക്കാൻ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ല. പാർലമെന്റിന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയാണ് സർക്കാർ തുടരുന്നത്. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തിയുണ്ടായാൽ പ്രവിലേജ് കമ്മറ്റിക്കാണ് വിടേണ്ടത്. സസ്‌പെൻഷനിൽ പ്രതിഷേധിച്ച് നാളെ രാവിലെ പത്തു മണി മുതൽ സസ്‌പെൻഷനിലായ എം പിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ ഇരിക്കും. തൃണമൂൽ കോൺഗ്രസും പ്രതിഷേധത്തിൽ പങ്കുചേരും. തങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ല ,പിന്നെ എന്തിനാണ് മാപ്പ് ചോദിക്കുന്നത് സഭാ അധ്യക്ഷന് നൽകിയ പരാതികൾ പോലും ഇതുവരെ പരിഗണിച്ചില്ല. തന്നെ മർദ്ദിച്ച മാർഷൽമാർക്കെതിരെ നടപടി എടുത്തില്ല. പ്രധാനമന്ത്രി പറയുന്നതല്ല പ്രവർത്തിക്കുന്നത്.

ബിനോയ് വിശ്വം
വൈരാഗ്യബുദ്ധിയോടെയാണ് പ്രതിപക്ഷ അംഗങ്ങളോട് പെരുമാറുന്നത്. മാപ്പ് പറയാൻ ഞങ്ങൾ സവർക്കർ അല്ല. ഏകപക്ഷീയമായ നടപടികളെ
പ്രതിപക്ഷം നിയമപരമായി നേരിടും.കോടതിയെ സമീപിക്കാൻ കഴിയുമോയെന്ന് ആലോചിക്കുന്നുണ്ട്.

സിപിഎം. രാജ്യസഭാകക്ഷി നേതാവ് എളമരം കരീം, സിപിഐ. രാജ്യസഭാകക്ഷി നേതാവ് ബിനോയ് വിശ്വം എന്നിവരുൾപ്പെടെയുള്ളവർക്കാണ് ശീതകാലസമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളിൽ വിലക്കേർപ്പെടുത്തിയത്. കോൺഗ്രസിൽനിന്ന് ആറുപേരും തൃണമൂൽ കോൺഗ്രസിൽനിന്നും ശിവസേനയിൽനിന്നും രണ്ടുപേർ വീതവും സസ്‌പെൻഷനിലായിരുന്നു.