കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തിങ്കളാഴ്ച വെളുപ്പിനാണ് അവർക്ക് നെഞ്ചു വേദനയുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

ഇസിജിയിൽ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോൾ കോടതിയിൽ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലാണ് അവരെ ചികിത്സയ്ക്കായി എത്തിച്ചത്.

സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാൻഡ് ചെയ്ത പ്രിൻസിപ്പൽ സെഷൻസ് കോടതി, എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിൽ ചികിത്സ നൽകാൻ ഉത്തരവിടുകയായിരുന്നു. സ്വപ്നയുടെ ആരോഗ്യസ്ഥിതിയിൽ പ്രത്യേക ശ്രദ്ധവേണമെന്ന് ജയിൽ സൂപ്രണ്ടിന് നിർദേശവും നൽകി. സ്വപ്നയ്ക്കു പുറമേ പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവരേയും 26 വരെ റിമാൻഡ് ചെയ്തു.