പാലക്കാട്: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ച ഷാജ് കിരൺ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് സ്വപ്ന സുരേഷ്.  മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ടത്.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫിസിൽ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.

ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യമൊഴി നൽകിയ അന്ന് കൊച്ചിയിൽ വച്ച് കണ്ടിരുന്നു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് സരിത്തിനെ കാണാതായപ്പോൾ ഷാജിനെ ആദ്യം വിളിച്ചത്. 'നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല, എന്നായിരുന്നു ഭീഷണി' സ്വപ്ന പറഞ്ഞു.

എല്ലാ സംശയങ്ങൾക്കും തെളിവുണ്ടെന്നു സ്വപ്ന വ്യാഴാഴ്ച വൈകിട്ട് പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തന്റെ സുഹൃത്തുകൂടിയായ ഷാജ് കിരൺ മുഖ്യമന്ത്രിക്കു വേണ്ടിയാണു സംസാരിക്കാനെത്തിയതെന്ന് സ്വപ്നയും സരിത്തും ആവർത്തിച്ചിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരൺ പല തവണ സംസാരിച്ചു. തന്റെ ജീവനു ഭീഷണിയുള്ളതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾ ഷാജ് കിരൺ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു.സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയിൽനിന്നു പിന്മാറാൻ പ്രേരിപ്പിച്ചിട്ടില്ല. സുഹൃത്തെന്ന നിലയ്ക്കുള്ള ഉപദേശങ്ങളാണു നൽകിയത്. രാഷ്ട്രീയനേതാക്കളുമായി ചാനലുകളിൽ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമേയുള്ളൂ. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കു കടന്നശേഷം അത്തരം ബന്ധങ്ങളില്ലെന്നും പറഞ്ഞു.

മുഖ്യമന്ത്രിക്കുവേണ്ടി ഷാജ് കിരൺ എന്നയാൾ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. അയാൾക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യങ്ങൾ നിഷേധിച്ച് ഷാജ് കിരൺ രംഗത്ത് എത്തിയിരുന്നു.