തിരുവനന്തപുരം: ഗാർഹിക പീഡന വിവരം അറിയിക്കാൻ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് ക്ഷുഭിതയായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതികരണവുമായി നടി സ്വാസിക. പ്രതികരിക്കുന്നത് മാത്രമല്ല കേൾക്കുന്നതും മനസ്സിലാക്കുന്നതും ഒരു കഴിവാണെന്ന് സ്വാസിക പറഞ്ഞു. ഒരു പെൺകുട്ടിയുടെ അവസ്ഥ കേൾക്കാൻ പോലും മാനസികാവസ്ഥ ഇല്ലാത്തവർ എങ്ങനെയാണ് ആ പെൺകുട്ടിയുടെ പ്രശ്‌നം പരിഹരിക്കുക എന്ന് സ്വാസിക ചോദിച്ചു.

സ്വാസികയുടെ വാക്കുകൾ:

ഈ വനിതാകമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും, കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും, പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും, മനസിലാക്കുന്നതും ഒരു കഴിവാണ്. ഒരു പെൺകുട്ടിയുടെ അവസ്ഥ കേൾക്കാൻ പോലും മാനസികാവസ്ഥ ഇല്ലാത്തവർ എങ്ങനെയാണ് ആ പെൺകുട്ടിയുടെ പ്രശ്‌നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകൾക്കെതിരെ മാത്രം പ്രതികരിച്ചാൽ പോരാ, ഇതുപോലെ കൂട്ടത്തിൽ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങൾക്കെതിരെ നമ്മൾ സ്ത്രീകൾ പ്രതികരിക്കണം. ഇതുപോലെയുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ.

മനോരമ ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു എറണാകുളം സ്വദേശി ലെബിനക്ക് എംസി ജോസഫൈനിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. സംഭവത്തിൽ നിരവധി പേരാണ് ഇതിനോടകം ജോസഫൈനിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. കെ കെ രമ, പി കെ ഫിറോസ് എന്നിവരും വനിത കമ്മീഷൻ അധ്യക്ഷ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

തനിക്ക് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താൻ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കിൽ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കിൽ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാൾ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.' എന്നും എംസി ജോസഫൈൻ പ്രതികരിച്ചു.