ന്യൂഡൽഹി: ആപ്പ് അധിഷ്ഠിത ഭക്ഷണ വിതരണ കമ്പനികളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള തീരുമാനത്തോടെ ഓൺലൈനിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് വില കൂടാൻ സാധ്യതയേറി. ചുമത്താൻ തീരുമാനിച്ചിട്ടുള്ളത് പുതിയ നികുതി അല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിലവിൽ പല റെസ്റ്ററന്റുകളും നികുതി ഒഴിവാക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നികുതി വിതരണ ശൃംഖലയിലേക്കു മാറുമ്പോൾ ഈ അവസ്ഥയ്ക്കു മാറ്റം വരാനാണ് സാധ്യത.

ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളെ നികുതി പരിധിയിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. ഭക്ഷണം വിതരണം ചെയ്യുന്നിടത്താണ് നികുതി ഈടാക്കേണ്ടത് എന്നാണ് കൗൺസിലിന്റെ തീരുമാനം. അതുകൊണ്ടുതന്നെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾക്കാവും നികുതി ഈടാക്കി സർക്കാരിനു നൽകാനുള്ള ചുമതല. നിലവിൽ ഇത് റസ്റ്ററന്റുകളാണ് ചെയ്യുന്നത്.

വലിയ തോതിലുള്ള നികുതി വെട്ടിപ്പു തടയാൻ തീരുമാനത്തിലൂടെ കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണ വിതരണം എന്നത് ഒരു സർവീസ് ആണ്. അതുകൊണ്ടുതന്നെ അതു നികുതി പരിധിയിൽ വരേണ്ടതാണെന്ന് അവർ പറയുന്നു.

പല റസ്റ്ററന്റുകളും ജിഎസ്ടി നൽകാത്ത സാഹചര്യം നിലവിലുണ്ട്. നികുതി ഉൾപ്പെടെയുള്ള തുക ഈടാക്കിയ ശേഷമാണ് ഇവർ ഇത് സർക്കാരിനു നൽകാതിരിക്കുന്നത്. ഇതിനു പുറമേ ചില റസ്റ്ററന്റുകൾ രജിസ്റ്റർ ചെയ്യാതെ പോലും പ്രവർത്തിക്കുന്നുണ്ട്. ഇവയിൽനിന്നുള്ള ഭക്ഷണത്തിന് പുതിയ തീരുമാനം അനുസരിച്ച് കൂടുതൽ വില നൽകേണ്ടി വരും. രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുകയും നികുതി ഈടാക്കുകയും ചെയ്യുന്ന റസ്റ്ററന്റുകളിൽനിന്നുള്ള ഭക്ഷണത്തിന്റെ വിലയിൽ ഉപഭോക്താവിനെ സംബന്ധിച്ച് മാറ്റമൊന്നും ഉണ്ടാവില്ല.