ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ എട്ട് വിക്കറ്റിന് കീഴടക്കിയാണ് കേരളം മുന്നേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചൽ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടി.

146 റൺസ് വിജയലക്ഷ്യം കേരളം 19.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 57 പന്തിൽ നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 60 റൺസ് എടുത്ത ഓപ്പണർ മുഹമ്മദ് അസറുദ്ദീൻ പുറത്താവാതെ 39 പന്തിൽ ആറ് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 52 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ എന്നിവരുടെ അർധ സെഞ്ചുറികളാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. സച്ചിൻ ബേബി (10) പുറത്താവാതെ നിന്നു.

രോഹൻ കുന്നുമ്മലിന്റെ (22) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ആയുഷ് ജംവാലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് രാഹുൽ മടങ്ങിയത്. 34 റൺസാണ് ഒന്നാം വിക്കറ്റിൽ അസറിനൊപ്പം രാഹുൽ കൂട്ടിച്ചേർത്തത്. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന സഞ്ജു- അസർ സഖ്യം കേരളത്തെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു.

എന്നാൽ 18-ാം ഓവറിന്റെ അവസാന പന്തിൽ അസറുദ്ദീൻ മടങ്ങി. പങ്കജ് ജയ്സ്വാളിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പ്രശാന്ത് ചോപ്രയ്ക്ക് ക്യാച്ച്. ഇരുവരും മൂന്നാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്തു. നാലാമനായി ക്രീസിലെത്തിയ സച്ചിൻ ബേബിയെ കൂട്ടൂപിടിച്ച് സഞ്ജു വിജയം പൂർത്തിയാക്കി. പരിക്ക് മാറാത്ത റോബിൻ ഉത്തപ്പ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചലിനെ കേരള പേസർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. 65 റൺസെടുത്ത രാഘവ് ധവാനാണ് ഹിമാചലിന്റെ ടോപ് സകോറർ. ആറ് വിക്കറ്റുകളാണ് ഹിമാചലിന് നഷ്ടമായത്. എസ് മിഥുൻ കേരളത്തിനായി രണ്ട് വിക്കറ്റെടുത്തു. ആദ്യ ഓവറിൽ തന്നെ സഞ്ജു നയിക്കുന്ന കേരളം വിക്കറ്റ് വീഴത്തി. ഓപ്പണർ അങ്കുഷ് ബെയ്ൻസ് (0), മനു ഉണ്ണികൃഷ്ണന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. മൂന്നാമനായി ക്രീസിലെത്തിയ പ്രശാന്ത് ചോപ്ര (36)യും രാഘവ് ആദ്യ പ്രഹരത്തിൽ നിന്ന് ഹിമാചലിനെ കരകയറ്റി.

ഇരുവരും മൂന്നാം വിക്കറ്റിൽ 45 റൺസാണ് എടുത്തത്. ഇതിനിടെ തുടർച്ചയായി ഹിമാചലിന് വിക്കറ്റുകൾ നഷ്ടമായി. നിഖിൽ ഗംഗ്ത (1), ആകാശ് വസിഷ്ഠ് (12), ഋഷി ധവാൻ (0) എന്നിവർ പെട്ടന്ന് മടങ്ങി. ഇതിനിടെ രാഘവ് അർധ സെഞ്ചുറി പൂർത്തിയാക്കി. ദിഗ്‌വിജയ് രംഗി (17), പങ്കജ് ജെയ്്സ്വാൾ (5) എന്നിവർ പുറത്താവാതെ നിന്നു. മിഥുനിനെ കൂടാതെ മനു കൃഷ്ണൻ മൂന്ന് ഓവറിൽ നാല് റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ബേസിൽ തമ്പി, ജലജ് സക്സേന, എം എസ് അഖിൽ എന്നിവർക്കും ഓരോ വിക്കറ്റുണ്ട്.