കൊച്ചി: ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ നടപടിയെടുക്കാൻ സിറോ മലബാർ സഭ. വൈദികനെതിരെ നടപടി എടുക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ നേതൃത്വത്തിനാണ് സിറോ മലബാർ സഭാ സിനഡ് നിർദ്ദേശം നൽകിയത്. സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കാനാണ് രൂപതാധ്യക്ഷന്മാർക്ക് സിനഡ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ആറ് ദിവസമായി നടക്കുന്ന സിറോമലബാർ സിനഡിൽ ജോൺ പോൾ രണ്ടാമന്റെ വിശുദ്ധി സംബന്ധിച്ച ലേഖനവും വിവാദ ഭൂമി ഇടപാടും ചർച്ചയായി. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ബിഷപ്പ് ആന്റണി കരിയിലിനോട് സിനഡ് നിർദ്ദേശിച്ചു.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ തിടുക്കപ്പെട്ട് വിശുദ്ധനാക്കിയതുമായി ബന്ധപ്പെട്ട് സത്യദീപത്തിൽ സിറോ മലബാർ സഭയുടെ മുൻ വക്താവ് ഫാ. പോൾ തേലേക്കാട്ട് ലേഖനം എഴുതിയിരുന്നു. "ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ച മക്കാരിക്ക് റിപ്പോർട്ടിൽ ജോൺ പോൾ രണ്ടാമന്റെ പുണ്യത്തിന്റെ തട്ടിപ്പാണ് വെളിവാക്കുന്നത്. മരിച്ച് അഞ്ച് വർഷം കഴിയാതെ നാമകരണ നടപടികളുമായി മുന്നോട്ടു പോകരുത് എന്ന നിർദ്ദേശം അവഗണിച്ച് ആൾക്കൂട്ട ആരവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആ വിശുദ്ധിയുടെ മേൽ നിഴൽ വീണിരിക്കുകയാണ്." എന്നായിരുന്നു ലേഖനത്തിലെ പരാമർശം.

"ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ച മക്കാരിക്ക് റിപ്പോർട്ടിൽ ജോൺ പോൾ രണ്ടാമന്റെ പുണ്യത്തിന്റെ തട്ടിപ്പാണ് വെളിവാക്കുന്നത്. മരിച്ച് അഞ്ച് വർഷം കഴിയാതെ നാമകരണ നടപടികളുമായി മുന്നോട്ടു പോകരുത് എന്ന നിർദ്ദേശം അവഗണിച്ച് ആൾക്കൂട്ട ആരവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആ വിശുദ്ധിയുടെ മേൽ നിഴൽ വീണിരിക്കുകയാണ്." പോൾ തേലേക്കാട്ട് പറയുന്നു.

പഴയകാലത്ത് ഇത്തരം തീരുമാനങ്ങളിൽ ചെകുത്താന്റെ വക്കീൽ എന്നൊരു കഥാപാത്രം ഉണ്ടായിരുന്നു. വിശുദ്ധിക്കെതിരായ തെളിവുകൾ സമർപ്പിച്ച് വിശുദ്ധിയുണ്ടെന്ന് ഉറപ്പാക്കലായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇപ്പോഴും ആ തസ്തികയുണ്ട്. ഈ നാമകരണ പരിപാടിയിലും അത്തരമൊരാൾ ഉണ്ടായിരുന്നു. ഈ നിഴൽ വീഴ്‌ത്തിയതിന് അദ്ദേഹമാണ് ഉത്തരവാദി. ഈ തസ്തിക കല്യാണ കോടതികളിലും സഭയ്ക്കുണ്ട്. അവർ വല്ലതും അറിയുന്നുണ്ടോയെന്നാണ് ചോദ്യം.ഇവിടെ ചില ദിവ്യന്മാർക്ക് ദൈവം നിപ വൈറസിനെ അകറ്റിക്കൊടുക്കുന്നു. രോഗശാന്തി നടത്തുന്നു. ആൾ ദൈവങ്ങളുടെ നടനവേദി കണ്ട് ആൾക്കൂട്ടം ഹർഷോന്മാദത്തിലാണ്, പോൾ തേലേക്കാട്ട് പറയുന്നു.

കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന വിഷയത്തിൽ മൂന്ന് വൈദികർക്കെതിരെയും നടപടിക്ക് നിർദ്ദേശിച്ചിട്ടുണ്ട്. ഫാ ആന്റണി കല്ലൂക്കാരൻ, ഫാ പോൾ തേലേക്കാട്ട്, ബെന്നി മാറംപറമ്പിൽ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് നിർദ്ദേശം. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ സഭ സംതൃപ്തി രേഖപ്പെടുത്തി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മെട്രോപോളിറ്റൻ വികാരി മാർ ആന്റണി കരിയിലിന് സിനഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.