കണ്ണൂർ: വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പത്മനാഭൻ. 87 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചത് ക്രൂരതയെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ പറഞ്ഞു. ദയവും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. കാറും ഉയർന്ന ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്നും ടി പത്മനാഭൻ ചോദിച്ചു.തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദർശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പത്മനാഭന്റെ ചോദ്യം.

87 വയസ്സുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായി പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണിത്. കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനെന്നും പത്മനാഭൻ ചോദിച്ചു.പൊലീസിൽ പരാതി കൊടുത്തിട്ട് കാര്യമില്ലാതെ വന്നപ്പോഴാണ് വനിതാ കമ്മീഷന് പരാതി നൽകിയത്. ശരീരഭാഷ തന്നെ ദയാദാക്ഷിണ്യം ഉള്ള രീതിയലാവണം ഇത്തരത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർ പെരുമാറോണ്ടത്. അതൊന്നുമില്ലാത്ത രീതിയിലാണ് അവരുടെ പെരുമാറ്റം. എല്ലാവർക്കും ഇന്നോവ കാറുണ്ട്. വലിയ ശമ്പളവും ഉണ്ട്. ഞാൻ അന്വേഷിക്കും എന്നല്ലേ പറയേണ്ടത്. ഇതിന്റെ ദുഷ്പ്പേര് ആർക്കാണ് പിണറായി സർക്കാരിനല്ലെയെന്നും പത്മനാഭൻ ചോദിച്ചു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളിൽ മുങ്ങിപ്പോകുന്നതിൽ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭൻ പറഞ്ഞു.

വനിതാ കമ്മീഷനെതിരെ ഇങ്ങനെ സംസാരിച്ചതുകൊണ്ട് തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയപ്പെടുന്നതായും ടി പത്മനാഭൻ പറഞ്ഞു.ഇന്നും ബ്രിട്ടീഷ് പൊലീസിനെ പോലെ തന്നെയാണ് കേരളാ പൊലീസിന്റെ പെരുമാറ്റം. ഇന്ദിരാഗാന്ധിയുടെ കാലത്തും ഇങ്ങനെയാണ് പൊലീസെന്നും പത്മനാഭൻ ചൂണ്ടിക്കാട്ടി.താൻ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും അദ്ദേഹം ജയരാജനോട് പറഞ്ഞു. ടി.പത്മനാഭന്റെ വിമർശനം പാർട്ടി നേതൃത്തിന്റെയും ജോസഫൈന്റെയുംശ്രദ്ധയിൽപ്പെടുത്താമെന്ന് പി.ജയരാജൻ ഉറപ്പുനൽകി. എന്നാൽ അത് വേണമെന്നില്ലെന്നും സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഇത്തരം പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും ടി. പത്മനാഭൻ വ്യക്തമാക്കി.

മാധ്യമങ്ങൾ പുറത്ത് ഇറങ്ങിയ ശേഷം പതിനഞ്ച് മിനിറ്റോളം പി ജയരാജൻ ടി പത്മനാഭനുമായി സംസാരിച്ചു. തുടർന്ന് പുറത്തിറങ്ങിയ പി ജയരാജൻ വിമർശനം എംസി ജോസഫൈനെ അറിയിക്കുമെന്ന് പറഞ്ഞു. അതേ സമയം വയോധികയോട് മോശമായി പെരുമാറിയെന്ന ജോസഫൈനെതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ പി ജയരാജൻ തയ്യാറായില്ല.

പത്തനംതിട്ട സ്വദേശിയായ എൺപത്തേഴുകാരിയായ പരാതിക്കാരിയോട് അധിക്ഷേപിക്കും വിധം പെരുമാറിയെന്ന ആക്ഷേപമാണ് എംസി ജോസഫൈനെതിരെ ഉള്ളത്.