സിഡ്നി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ട്വന്റ്ി 20 മത്സരത്തിൽ ഇന്ത്യക്ക് 12 റൺസിന്റെ തോൽവി. ബാറ്റിങ് നിരയിൽ കോലി ഒഴികെയുള്ളവർ പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് അതിവേഗ പരമ്പര നഷ്ടമായത്. 187 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ എഴുവിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 85 റൺസെടുത്ത നായകൻ കോലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മാത്യു വെയ്ഡിന്റെയും മാക്സവെല്ലിന്റെയും ബാറ്റിങ് കരുത്തിലാണ് 186 റൺസെടുത്തത്. തോറ്റെങ്കിലും ആദ്യ രണ്ടുമത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

187 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാം പന്തിൽ രാഹുലിനെ പൂജ്യനായി മടക്കി മാക്സ്വെല്ലാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേടിയത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ കോലിയും ധവാനും ചേർന്ന് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷിച്ചു. ഇരുവരും ചേർന്ന് 5.4 ഓവറിൽ സ്‌കോർ 50 കടത്തി. പവർപ്ലേയിൽ 55 റൺസാണ് കോലിയും ധവാനും ചേർന്ന് നേടിയത്.

ധവാൻ പുറത്തായ ശേഷമാണ് ഇന്ത്യക്ക് കളിയിൽ താളം നഷ്ടമായത്. 21 പന്തിൽ നിന്നും 28 റൺസെടുത്താണ് ധവാൻ മടങ്ങിയത്. ധവാന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ക്രീസിലെത്തി. സഞ്ജുവിനെ കൂട്ടുപിടിച്ച് കോലി സ്‌കോർ ഉയർത്തിയെങ്കിലും മോശം ഷോട്ട് കളിച്ച് സഞ്ജു പുറത്താകുകയായിരുന്നു. 13-ാം ഓവറിലെ മൂന്നാം പന്തിൽ സഞ്ജുവിനെ പുറത്താക്കി സ്വെപ്സൺ അതേ ഓവറിലെ അവസാന പന്തിൽ ശ്രേയസ് അയ്യരെയും പൂജ്യനാക്കി പറഞ്ഞുവിട്ടു. ഇതോടെ ഇന്ത്യക്ക് ബാറ്റിങ് തകർച്ചനേരിട്ടു.

എന്നാൽ ഒരറ്റത്ത് പിടിച്ചുനിന്ന നായകൻ കോലി സ്‌കോർബോർഡ് ചലിപ്പിച്ചു. ശ്രേയസ്സിനുശേഷം ക്രീസിലെത്തിയത് ഹാർദിക് പാണ്ഡ്യയാണ്. ഇരുവരും ചേർന്ന് തകർത്തടിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷയുണർന്നു. അവസാന മൂന്നോവറുകളിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 43 റൺസ് വേണമായിരുന്നു. എന്നാൽ 18-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഹാർദിക്കിനെ പുറത്താക്കി സാംപ ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. 13 പന്തുകളിൽ നിന്നും 20 റൺസാണ് താരം നേടിയത്.

പിന്നീട് ക്രീസിലെത്തിയത് വാഷിങ്ടൺ സുന്ദറാണ്. അവസാന രണ്ടോവറുകളിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 36 റൺസ് എന്ന നിലയിലായി. എന്നാൽ 19-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ കോലിയെ മടക്കി ടൈ കളി ഓസിസിന് അനുകൂലമാക്കി. 61 പന്തിൽ നിന്നും 85 റൺസെടുത്താണ് നായകൻ മടങ്ങിയത്.അവസാന ഓവറുകളിൽ ശാർദുൽ ഠാക്കൂർ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തെങ്കിലും അദ്ദേഹത്തിന് ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല.

ഓസിസിനായി സ്പിന്നർ മിച്ചൽ സ്വെപ്സൺ നാലോവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് എടുത്തപ്പോൾ മാക്സ്വെൽ, ടൈ, സാംപ, അബോട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് എടുത്തത്. 53 പന്തിൽ നിന്നും 80 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യു വെയ്ഡിന്റെ ബാറ്റിങ് മികവിലാണ് ഓസിസ് ഈ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. 36 പന്തുകളിൽ നിന്നും 54 റൺസെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഗ്ലെൻ മാക്സ്?വെല്ലും ഓസിസ് സ്‌കോറിങ്ങിന് വേഗവും കരുത്തും സമ്മാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നായകൻ ആരോൺ ഫിഞ്ചിനെ പൂജ്യനാക്കി മടക്കി വാഷിങ്ടൺ സുന്ദറാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്. ഫിഞ്ചിന് പകരം സ്റ്റീവ് സ്മിത്ത് മാത്യു വെയ്ഡിന് കൂട്ടായെത്തി. സ്മിത്തിനെ സാക്ഷിയാക്കി വെയ്ഡ് തകർത്തടിക്കാൻ തുടങ്ങിയതോടെ ഓസിസ് സ്‌കോർബോർഡ് കുതിച്ചു. സ്മിത്ത് വെയ്ഡിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.

എന്നാൽ സ്‌കോർ 79-ൽ നിൽക്കെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി സുന്ദർ വീണ്ടും കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. 23 പന്തുകളിൽ നിന്നും 24 റൺസെടുത്ത സ്മിത്തിനെ സുന്ദർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. സ്മിത്തിന് പകരമായി വെടിക്കെട്ട് താരം ഗ്ലെൻ മാക്സ്?വെല്ലും ക്രീസിലെത്തി. വൈകാതെ മാത്യു വെയ്ഡ് അർധസെഞ്ചുറി സ്വന്തമാക്കി. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് അദ്ദേഹം അർധസെഞ്ചുറി നേടുന്നത്.

മാക്സ്ടവെല്ലിനെ കൂട്ടുപിടിച്ച് വെയ്ഡ് 11.5 ഓവറിൽ ടീം സ്‌കോർ 100 കടത്തി. എന്നാൽ 112-ല് നിൽക്കെ മാക്സ്വെല്ലിനെ ചാഹൽ പുറത്താക്കിയെങ്കിലും അമ്പയർ നോബോൾ വിധിച്ചു. കിട്ടിയ അവസരം മാക്സ്‌വെല്ലും നന്നായി ഉപയോഗിച്ചു. തകർപ്പൻ അടികളുമായി മാക്സ്വെല്ലും വെയ്ഡും ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ചു. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. 17-ാം ഓവറിൽ മാക്സ്?വെല്ലിനെ പുറത്താക്കാനുള്ള അവസരം ദീപക് ചാഹർ നഷ്ടപ്പെടുത്തി. പിന്നാലെ ഒരു പടുകൂറ്റൻ സിക്സും നേടി മാക്സ്വെൽ സ്‌കോർ 150 കടത്തി. പിന്നാലെ താരം അർധസെഞ്ചുറിയും നേടി.