തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുന്നതിന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമിലെ വെള്ളം 138 അടിയെത്തിയാൽ സ്പിൽവേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ചൊവ്വാഴ്ച നടന്ന ഉന്നതതല സമിതി യോഗത്തിൽ തമിഴ്‌നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു. ഉന്നതതല സമിതി യോഗം സംബന്ധിച്ച് വിശദീകരിക്കുന്നതിന് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളവും തമിഴ്‌നാടും തമ്മിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിലാണ് തമിഴ്‌നാടിന്റെ ഉറപ്പ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് 2018ൽ സുപ്രീം കോടതി നിർദ്ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുകയെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ലെന്നും കേരളം പറഞ്ഞു. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ ഉന്നതതല സമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ് പങ്കെടുത്തു. അഡിഷണൽ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്‌നാട് പ്രതിനിധി) സന്ദീപ് സക്സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.


മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷ ഭീഷണിയിലാണെന്നും, ഡാം ഡീകമ്മീഷൻ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായ പ്രചാരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്. മുഖ്യമന്ത്രി നിയമസഭയിൽ പോലും ഇതിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. #MullaperiyarDam #SaveKerala #DecommisionMullaperiyarDam എന്നീ ഹാഷ്ടാഗുകൾ ട്വിറ്റർ, ഫേസ്‌ബുക്ക് എന്നിവയിൽ ട്രെന്റിംഗുമായി. ഇപ്പോൾ ഇതിനെതിരെ എതിർ ക്യാംപെയിനുമായി ചിലർ രംഗത്തെത്തി. തീവ്ര തമിഴ്‌സംഘടനകളും അവരുടെ സോഷ്യൽ മീഡിയ അനുഭാവികളും ഈ ക്യാംപെയിന് മുന്നിലുണ്ട് എന്നാണ് ഫീഡ് പരിശോധിക്കുമ്പോൾ മനസിലാകുന്നത്.



പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ഈ പ്രചാരണത്തിന് പിന്നിൽ #AnnexIdukkiWithTN എന്നതാണ് ട്രെന്റിംഗായിരിക്കുന്ന ഹാഷ്ടാഗ്. ഇത് പ്രകാരം ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേർക്കുക എന്നാണ് ഈ പ്രചാരണത്തിന് ഇറങ്ങിയവർ ആവശ്യപ്പെടുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് മുല്ലപ്പെരിയാർ അണക്കെട്ടും, ഇടുക്കി ജില്ലയും തമിഴ്‌നാടിന്റെ ഭാഗമായിരുന്നുവെന്നും. മലയാളികൾക്ക് ആവശ്യമില്ലാത്ത മുല്ലപ്പെരിയാർ അണക്കെട്ട് ഉൾപ്പടെ തമിഴ്‌നാട്ടിൽ ചേർക്കൂ എന്നാണ് ക്യാംപെയിൻ പറയുന്നത്.

കേരളത്തിൽ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായി രംഗത്ത് എത്തിയ സിനിമ താരങ്ങൾക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. നാം തമിളർ കക്ഷി നേതാവ് സീമാന്റെ അനുയായികളാണ് ഈ പ്രചാരണത്തിന്റെ മുൻ പന്തിയിൽ എന്ന് വിവരമുണ്ട്. തീവ്ര തമിഴ്‌നിലപാടുകളാൽ എന്നും വിവാദം സൃഷ്ടിച്ച നേതാവാണ് സീമാൻ.

ഇടുക്കിയെ തമിഴ്‌നാടിനോട് ചേർക്കുന്നതാണ് മുല്ലപ്പെരിയാൻ അടക്കം പ്രശ്‌നങ്ങൾക്ക് പരിഹാരം. ഇടുക്കി ജില്ലയിൽ തമിഴ് സംസാരിക്കുന്ന ജനതയുണ്ട്, ഇടുക്കിയെ തമിഴ്‌നാടിനോട് ചേർത്താൽ മുല്ലപ്പെരിയാർ ഡാമിന്റെ കാര്യം തമിഴ്‌നാട് നോക്കും, പഴയ മാപ്പുകളും മറ്റും ചേർത്ത് ഈ പ്രചാരണം #AnnexIdukkiWithTN എന്ന ഹാഷ്ടാഗോടെ കൊഴുക്കുകയാണ്.