ചെന്നൈ: തമിഴ്‌നാട് ഈറോഡിൽ ആറു വയസുകാരിയെ ബലിനൽകാനുള്ള ശ്രമം മുത്തശ്ശി പരാജയപ്പെടുത്തി. കുടുംബത്തിൽ അഭിവൃദ്ധിയുണ്ടാകുമെന്ന മന്ത്രവാദിയുടെ വാക്കുകേട്ട് കുട്ടിയുടെ അച്ഛനും അമ്മയും തന്നെയാണ് ഈ ക്രൂരതയ്‌ക്കൊരുങ്ങിയത്. മുത്തശി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഈറോഡ് സത്യമംഗലത്തിനടുത്തുള്ള പിള്ളിയാംപെട്ടിയിലാണു സംഭവം. കൊച്ചുമകളെ മകളും ഭർത്താവും ബലിനൽകാൻ ശ്രമിക്കുന്നുവെന്ന് കാണിച്ചു അറുപതുകാരിയായ ഭാഗ്യമെന്ന സ്ത്രീയാണു പൊലീസിനെ സമീപിച്ചത്. മകളുടെ പതിനഞ്ചു വയസുള്ള മകനാണ് സഹോദരിയെ അച്ഛനും അമ്മയും കൊല്ലാൻ പോകുന്ന വിവരം മുത്തശിയെ അറിയിച്ചത്. ഓടിയെത്തിയ ഭാഗ്യത്തെ മകളും ഭർത്താവും ആട്ടിയിറക്കിയതോടെ മുത്തശ്ശി എസ്‌പി ഓഫിസിലെത്തി പരാതി നൽകുകയായിരുന്നു.

കേസെടുത്ത പൊലീസ് ഭാഗ്യത്തിന്റെ മകൾ രഞ്ജിത, ഭർത്താവ് രമേശ്, രമേശിന്റെ മറ്റൊരു ഭാര്യ ഇന്ദുമതി, മന്ത്രവാദിയായ ധനലക്ഷ്മി, മാരിയപ്പൻ എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ധനലക്ഷ്മിയുടെ പ്രേരണയിൽ കുട്ടിയെ ബലി നൽകാനുള്ള ശ്രമമായിരുന്നുവെന്ന് രമേശും ഭാര്യമാരും സമ്മതിച്ചതായി ഈറോഡ് പൊലീസ് പറഞ്ഞു.