താനൂർ: 300 കോടി ചെലവിൽ താനൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം 95 കോടി ചെലവഴിച്ച് പൂർത്തീകരിച്ചു.ഒന്നാം പിണറായി സർക്കാർ താനൂരിലെ ജനങ്ങൾക്ക് ഉറപ്പു നൽകിയ സമഗ്ര കുടിവെള്ള പദ്ധതിയാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിനായി താനൂർ നഗരസഭയിൽ 30 സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്തതായി മന്ത്രി വി അബ്ദുറഹ്മാൻ താനൂരിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭൂമി ദാന സമ്മതപത്രം തിങ്കളാഴ്ചയ്ക്കകം ഉടമസ്ഥർ സർക്കാരിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വിതരണ ശൃംഖലയിൽ താനൂർ, നിറമരുതൂർ ഉണ്യാൽ എന്നിവിടങ്ങളിലാണ് ടാങ്ക് നിർമ്മിക്കേണ്ടത്. ഉണ്യാലിൽ ടാങ്ക് നിർമ്മിക്കുന്നതിനുള്ള സ്ഥലം ഫിഷറീസ് വകുപ്പിൽ നിന്നും ഏറ്റെടുത്ത് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. താനൂരിൽ സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തി നഗരസഭ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിച്ച് നാലു വർഷമാണ് നഷ്ടമായത്. എന്നാൽ സർക്കാർ നേരിട്ട് ഇടപെട്ടതോടെ ഭൂമി ലഭ്യമായതായി മന്ത്രി പറഞ്ഞു.

തുടർ പ്രവർത്തനങ്ങളിൽ നഗരസഭ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വി അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു. താനൂർ മോര്യയിൽ കണ്ടെത്തിയ സ്ഥലത്തിന് ജല അഥോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. താനൂരിന്റെ കിഴക്കൻ മേഖലയിലും, തീരദേശ മേഖലയിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.

ശുദ്ധജല വിതരണ പദ്ധതി ഏറ്റവും വേഗത്തിൽ പൂർത്തീകരിക്കാനാണ് സംസ്ഥാനസർക്കാർ തീരുമാനം. പദ്ധതിയുടെ പൂർത്തീകരണത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി 65 കോടി രൂപ താനൂരിന് മാത്രമായി അനുവദിച്ചിട്ടുണ്ട്.തുടങ്ങാത്ത പദ്ധതികൾ ഉപേക്ഷിക്കാൻ കിഫ്ബി തീരുമാനമുണ്ട്. അതുകൊണ്ടുതന്നെ സമഗ്ര കുടിവെള്ള പദ്ധതി വൈകിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.