തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോട് തരംഗം യുഡിഎഫിനൊപ്പമാണെന്ന പൊതു വിലയിരുത്തൽ സജീവമാണ്. അപ്പോഴും വോട്ടിടൽ തുടരുന്ന സാഹചര്യവും ഉണ്ട്. ഇത് അനുകൂലമാക്കാനുള്ള കള്ളകളികൾ സജീവമാണെന്നാണ് ആരോപണം. ഇലക്ഷനെ നിയന്ത്രിക്കുന്നവർ ഭരണപക്ഷാനുകൂല സംഘടനാ പ്രതിനിധികളാണെന്ന പരാതി പ്രതിപക്ഷത്തിനുണ്ട്. ഇവരാണ് അട്ടിമറിക്ക് കാരണെന്നാണ് പരാതികൾ. അതുകൊണ്ട് തന്നെ ഈ ഇരട്ടിപ്പ് വിഷയവും വലിയ ചർച്ചകൾക്ക് വഴിവയ്ക്കും.

സംസ്ഥാനത്തു മൂന്നര ലക്ഷത്തോളം പോളിങ് ഉദ്യോഗസ്ഥർക്കുള്ള തപാൽ ബാലറ്റിലും വൻ ഇരട്ടിപ്പ് നടക്കുന്നതായാണ് റിപ്പോർട്ട്. ഈ മാസം 1 മുതൽ 3 വരെ അതതു നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിൽ തപാൽ വോട്ടു ചെയ്തവർക്കു വീട്, ഓഫിസ് വിലാസങ്ങളിൽ വീണ്ടും ബാലറ്റ് എത്തിത്തുടങ്ങി. ഇവർ വീണ്ടും വോട്ടു ചെയ്താൽ ഇരട്ടിപ്പു തിരിച്ചറിയാൻ വഴിയില്ല. വോട്ടെണ്ണൽ ദിനമായ മെയ്‌ 2നു രാവിലെ 8 വരെ ലഭിക്കുന്ന തപാൽ ബാലറ്റുകൾ സ്വീകരിക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ബുധനാഴ്ച മുതൽ രണ്ടാമത്തെ ബാലറ്റുകൾ പലർക്കും ലഭിച്ചു. പ്രത്യേക കേന്ദ്രത്തിൽ വോട്ടു ചെയ്തവരുടെ പേരിനു നേരെ വോട്ടർ പട്ടികയിൽ തപാൽ ബാലറ്റ് എന്നു തിരിച്ചറിയാൻ 'പിബി' എന്ന് ഇംഗ്ലിഷിൽ അടയാളപ്പെടുത്തേണ്ടിയിരുന്നു. ഇതു പരിശോധിച്ചു വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാൽ ബാലറ്റ് അയയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ ഇത് അട്ടിമറിക്കപ്പെട്ടു. ഇതോടെയാണ് തപാലുകൾ വീണ്ടും അയയ്ക്കുന്നത്.

ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന ജില്ലയും വോട്ടർ പട്ടികയിൽ പേരുള്ള ജില്ലയും വ്യത്യസ്തമായതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ജോലി ചെയ്യുന്ന ജില്ലയിൽ പോൾ ചെയ്യുന്ന തപാൽ ബാലറ്റുകൾ മാതൃജില്ലയിലേക്ക് അയച്ചുകൊടുക്കാത്തതാണ് പ്രശ്‌നമായതെന്നും വിലയിരുത്തലുണ്ട്. പ്രത്യേക കേന്ദ്രങ്ങളിൽ രേഖപ്പെടത്തിയ വോട്ട് അതതു വരണാധികാരികൾ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന ബാലറ്റുകളിൽ വോട്ട് ചെയ്ത് അയച്ചാലും വരണാധികാരികളുടെ പക്കലെത്തും.

ഓരോ ബാലറ്റും പരിശോധിച്ച് ഇരട്ടിപ്പ് കണ്ടെത്താൻ പ്രതിസന്ധികൾ ഏറെയുണ്ട്. എത്ര പേർ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു ചെയ്തുവെന്ന വിവരം ഇനിയും തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിട്ടുമില്ല. അതുകൊണ്ട് തന്നെ ഇരട്ടിപ്പ് കണ്ടെത്താനുമാകില്ല. അതിശക്തമായ മത്സരം നടക്കുമ്പോൾ ഓരോ വോട്ടും അതിനിർണ്ണായകമാണ്. രണ്ട് മുന്നണികളും തമ്മിലെ വോട്ട് വ്യത്യാസം പലപ്പോഴും സംസ്ഥാന തലത്തിൽ മൂന്ന് ലക്ഷം ആകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ വോട്ട് ഇരട്ടിപ്പ് തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാകും.