തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ 0.95% വ്യത്യാസം മാത്രമാണുള്ളതെന്നും യുഡിഎഫും താഴപ്പോയിട്ടില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ.പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന മുന്നറിയിപ്പാണിത്. ഇന്നു മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കും. ബൂത്ത് തലത്തിൽവരെ എങ്ങനെ പ്രവർത്തനം മെച്ചപ്പെടുത്താമെന്നു നേതാക്കളിൽനിന്ന് എഐസിസി നിർദ്ദേശം തേടി. അത് വരും ദിവസങ്ങളിൽ പ്രാവർത്തികമാക്കും. പാർട്ടിയിൽ തിരുത്തലുകൾ വേണമെന്നു ചിലർ ആവശ്യപ്പെട്ടതായി താരിഖ് അൻവർ പറഞ്ഞു.

ജില്ലാതലത്തിൽ പുനഃസംഘടന ഉണ്ടാവും. എന്നാൽ ആവശ്യമുള്ളിടത്ത് ബൂത്ത് തലം മുതൽ ഡിസിസിവരെ പുനഃസംഘടന ഉണ്ടാകും. താഴേത്തട്ടിലെ നേതൃനിരയിൽ മാറ്റങ്ങളുണ്ടാകുമെന്നും താരിഖ് വ്യക്തമാക്കി.

മുതിർന്ന നേതാക്കൾ മാധ്യമങ്ങളിലൂടെ പരസ്യവിമർശനം നടത്തുന്നത് പാർട്ടിയെ ബാധിക്കുമെന്നും അഭിപ്രായ വ്യത്യാസമുള്ളവർക്ക് തന്നെ നേരിട്ടു കാണാമെന്നും താരിഖ് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തോൽവിയെക്കുറിച്ച് അഭിപ്രായം തേടാനാണ് എഐസിസി സംഘം കേരളത്തിലെത്തിയത്. ഞായറാഴ്ച കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയ സംഘം തിങ്കളാഴ്ച യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തി.

പാർട്ടി ഏതൊക്കെ കാര്യങ്ങളിലാണ് പിന്നാക്കമെന്ന് പരിശോധിച്ച് മാറ്റങ്ങൾ വരുത്തും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാൽ എല്ലാതലത്തിലും പ്രവർത്തനം കാര്യക്ഷമമാക്കുകയും കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കുകയും ചെയ്യും. നേതൃതലത്തിലെ മാറ്റം ജില്ലാതലത്തിൽ മാത്രമായിരിക്കുമെന്ന സൂചനയും താരിഖ് അൻവർ നൽകി. എഐസിസി സംഘം കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കു റിപ്പോർട്ട് കൈമാറും.

പ്രസിഡന്റ് പ്രധാനമാറ്റങ്ങൾ നിർദ്ദേശിക്കും. യുഡിഎഫിന്റെ ഘടകകക്ഷികൾ നൽകിയ നിർദ്ദേശങ്ങളും മുന്നിലുണ്ടെന്നും അതെല്ലാം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും താരിഖ് അൻവർ പറഞ്ഞു. ജില്ലകളിലെ പ്രമുഖരുമായി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറും എഐസിസി സംഘത്തിനു കൈമാറി.