പുതിയ വാഹനങ്ങൾ മേടിക്കുമ്പോൾ അതിന്റെ ചന്തം വർദ്ധിപ്പിക്കാൻ പല മാറ്റങ്ങളും വരുത്താറുണ്ട്.. എന്നാൽ സ്വന്തം ശരീരത്തിൽ തന്നെ മാറ്റങ്ങൾ വരുത്തിയ ഒരു യുവാവിന്റെ അപൂർവ്വ കഥയാണിത്. കറുത്ത നിറമുള്ള ഒരു അന്യഗ്രഹ ജീവിയുടെ (ബ്ലാക്ക് ഏലിയൻ) പ്രതിച്ഛായ ഉണ്ടാക്കുവാനാണ് അയാൾ ഇതു മുഴുവൻ ചെയ്തതെന്നു കൂടി കേൾക്കുമ്പോൾ ആരും മൂക്കത്ത് വിരൽവെച്ചുപോകും. സ്വന്തം ശരീരത്തിൽ വരുത്തിയ മാറ്റങ്ങളിൽ ഏറ്റവും അവസാനത്തേത് ശസ്ത്രക്രിയയിലൂടെ രണ്ട് കൈവിരലുകൾ മുറിച്ചു മാറ്റുക എന്നതായിരുന്നു. അപ്പോൾ മൃഗസമാനമായ കൈപ്പത്തിയുടെ രൂപം കൈവരും എന്നതിനാലാണ് അയാൾ ഇത് ചെയ്തത്.

ആന്റണി ലോഫെർഡോ എന്ന ഈ 33 കാരൻ നേരത്തേ തന്റെ ദേഹം മുഴുവൻ പച്ചകുത്തിയിരുന്നു. പറഞ്ഞാൽ വിശ്വസിക്കില്ല, പക്ഷെ സത്യമാണ്, കണ്ണിനകത്തുവരെ അയാൾ പച്ചകുത്തിയിട്ടുണ്ട്. ബ്ലാക്ക് ഏലിയന്റെ മുഖച്ഛായ ലഭിക്കുവാനായി അയാൾ മൂക്കും മേൽച്ചുണ്ടുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. 7 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ മാറ്റിയ രൂപം പങ്കുവെച്ച ഈ ഫ്രഞ്ചുകാരൻ ഇപ്പോൾ ശസ്ത്രക്രിയയിലൂടെ തന്റെ രണ്ട് കൈവിരലുകളൂം നീക്കം ചെയ്തിരിക്കുകയാണ്.

നാക്ക് രണ്ടു കഷ്ണങ്ങളാക്കുന്ന ശസ്ത്രക്രിയ ഉൾപ്പടെ നിരവധി ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാൾ പറയുന്നത് ഇനിയും താൻ 34 ശതമാനം ലക്ഷ്യം മാത്രമേ കൈവരിച്ചിട്ടുള്ളു എന്നാണ്. ബ്ലാക്ക് ഏലിയൻ ആകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നേരത്തേ അയാൾ വെളിപ്പെടുത്തിയിരുന്നു. ലോഫ്രെഡോ ഒരു ശസ്ത്രക്രിയ മേശയിൽ കിടക്കുന്നതിന്റെയും ചുറ്റും ശസ്ത്രക്രിയാ വിദഗ്ദർ നിൽക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്യഗ്രഹ ജീവികളുടേതിന് സമാനമായ കൈപ്പത്തി ലഭിക്കാനാണ് വലതുകൈയിലെ രണ്ട് വിരലുകൾ താൻ നീക്കം ചെയ്യുന്നതെന്ന് അയാൾ വെളിപ്പെടുത്തിയിരുന്നു.

തന്റെ മറ്റൊരു സ്വപ്നം കൂടി യാഥാർത്ഥ്യമായിരിക്കുന്നു എന്നും ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്കുള്ള യാത്രയിൽ താൻ കുറേക്കൂടി മുന്നേറിയിരിക്കുകയാണെന്നും അയാൾ ഇൻസ്റ്റാഗ്രാമിൽ എഴുതിയിട്ടുണ്ട്. കൈവിരലുകൾ മുറിച്ച വലതുകൈയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത അയാൾ ഇനി ഇടതുകൈയിന്റെ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഇയാളുടേ ഈ ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്ന പരിപാടി ഇൻസ്റ്റാഗ്രാമിൽ പ്രോത്സാഹനങ്ങളും ഒപ്പം അതിരൂക്ഷ വിമർശനങ്ങളും നേരിടുന്നുണ്ട്.

ഇതിനെ ഒരു അതിസാഹസികതയായി ചിലർ വാഴ്‌ത്തുമ്പോൾ, മറ്റു ചിലർ ഇതിനെ കാണുന്നത് ജന്മനാൽ അംഗവൈകല്യം സംഭവിച്ചവരോടുള്ള അവഹേളനമായിട്ടാണ്. അധികം താമസിയാതെ ഈ ചെയ്തതിനെല്ലാം പശ്ചാത്തപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ചിലർ നൽകുന്നുണ്ട്. മൂക്ക് മുറിച്ചതിനു ശേഷം താൻ സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് അയാൾ കുറച്ചു ദിവസം മുൻപ് പറഞ്ഞിരുന്നു. പച്ചകുത്തലും ശരീരം തുളച്ച് റിംഗുകൾ ഇടലുമൊഴിച്ചുള്ള ശരീര മാറ്റങ്ങൾ വരുത്തുന്നത് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. തന്റെ ശസ്ത്രക്രിയകൾ നടന്നത് എവിടെയാണെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. അതുപോലെ എന്നാണ് അത് ചെയ്തതെന്നോ ആരാണ് അത് ചെയ്തതെന്നോ അയാൾ വെളിപ്പെടുത്തിയിട്ടില്ല.