കുവൈത്ത് സിറ്റി: തന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ മാർക്ക് തിരുത്തിയെന്ന പരാതിയിൽ യൂണിവേഴ്‌സിറ്റി അദ്ധ്യാപകനെതിരെ വിചാരണ. കുവൈത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

സർവകലാശാലാ അദ്ധ്യാപകൻ പെൺകുട്ടിയുടെ വീട്ടുകാരുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാൽ ബന്ധുക്കൾ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ മാർക്കുകളെല്ലാം തിരുത്തുകയായിരുന്നു എന്നാണ് പരാതി. അദ്ധ്യാപകൻ പഠിപ്പിക്കുന്ന വിഷയത്തിന് പൂജ്യം മാർക്കാണ് നൽകിയത്. എന്നാൽ വിദ്യാർത്ഥിനി എല്ലാ ക്ലാസുകളിലും പങ്കെടുത്തിരുന്നു.

ബോധപൂർവം തന്റെ മാർക്കുകൾ കുറയ്ക്കുകയും തിരുത്തൽ വരുത്തുകയും ചെയ്‌തെന്നാരോപിച്ച് വിദ്യാർത്ഥിനി പരാതി നൽകുകയായിരുന്നു. എന്നാൽ പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ അദ്ധ്യാപകൻ കുറ്റങ്ങളെല്ലാം നിഷേധിച്ചു. ഇതേ തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടു. എന്നാൽ ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിന് ക്രിമിനൽ കോടതിയിലേക്ക് കേസ് കൈമാറിയിട്ടുണ്ട്.