തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരുടെ വസ്ത്രധാരണത്തിൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്ന് ഉത്തരവ്. അദ്ധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും നിർബന്ധങ്ങളും അടിച്ചേൽപ്പിക്കുന്നതായി സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അദ്ധ്യാപികമാർ സാരി ധരിച്ച് ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവിലില്ല.

ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പ് പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഡ്രസ്സ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന മേധാവികളും മാനേജ്‌മെന്റുകളും അടിച്ചേൽപ്പിക്കുന്നതായി അദ്ധ്യാപകർ പരാതിപ്പെടുന്നു.

ഈ സാഹചര്യത്തിൽ, തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അദ്ധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. ഗവർണറുടെ ഉത്തരവിൻ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എൻ. സജുകുമാറാണ് ഉത്തരവിറക്കിയത്.