മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങൾക്കുള്ള പുതിയ ഭക്ഷണക്രമത്തിൽ വിവാദം ഉയരുന്നു. മാംസ വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കമാണ് വിവാദമായത്. താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനെന്ന പേരിലാണ് ഭക്ഷണക്രമത്തിൽ സമ്പൂർണ നിയന്ത്രണം കൊണ്ടുവരുന്നത്.

ഭക്ഷണക്രമത്തിൽനിന്ന് ബീഫ്, പോർക്ക് വിഭവങ്ങൾ പരമാവധി ഒഴിവാക്കാനാണ് നിർദ്ദേശം. മാംസം കഴിക്കണമെന്ന് താൽപര്യമുള്ളവർ 'ഹലാൽ' മാംസം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്.

കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി താരങ്ങളുടെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിലും സമാനമായ നിയന്ത്രണങ്ങളുണ്ടെന്നാണ് 'എൻഡിടിവി' റിപ്പോർട്ട് ചെയ്തത്. ഭക്ഷണ ക്രമവുമായി ബന്ധപ്പെട്ട ബിസിസിഐ നിർദ്ദേശവും അവർ പുറത്തുവിട്ടു.

പോർക്കും ബീഫും അടങ്ങിയ ഭക്ഷണം ഏത് രൂപത്തിലായാലും കളിക്കാർക്ക് നൽകരുതെന്ന് നിർദ്ദേശമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാധാരണഗതിയിൽ ടീം മാനേജ്‌മെന്റ് മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഭക്ഷണം, സുരക്ഷ, യാത്രാ തുടങ്ങിയ ആവശ്യങ്ങൾ കൈമാറുകയും സംസ്ഥാന അസോസിയേഷനുകൾ അത് ബിസിസിഐയുടെ അനുമതിക്കായി നൽകുകയുമാണ് ചെയ്യാറുള്ളത്.

എന്നാൽ ഇത്തവണ ബിസിസിഐയിൽ നിന്നല്ല മത്സരത്തിന് വേദിയായ കാൺപൂരിലെ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷനാണ് കളിക്കാർക്കുള്ള മെനു തയാറാക്കിയതെന്നതിനെച്ചൊല്ലിയാണ് ആരാധകർക്കിടയിൽ ചൂടേറിയ ചർച്ച നടക്കുന്നത്. അതേസമയം, ന്യൂസിലൻഡ് ക്രിക്കറ്റ് ടീം നൽകിയ ഭക്ഷണ മെനുവിൽ റെഡ് മീറ്റും വൈറ്റ് മീറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള സുദീർഘമായ ക്രിക്കറ്റ് പരമ്പരകൾക്കും ഐസിസി ടൂർണമെന്റുകൾക്കുമായി താരങ്ങളെ സമ്പൂർണ ആരോഗ്യവാന്മാരായി നിലനിർത്തുന്നതിനാണ് ഭക്ഷണ ക്രമത്തിലെ ഈ സമ്പൂർണ നിയന്ത്രണമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.

ബയോ സെക്യുർ ബബ്‌ളിലെ തുടർച്ചയായ ജീവിതത്തിൽ ബുദ്ധിമുട്ടുന്ന ക്രിക്കറ്റ് താരങ്ങൾക്ക്, ഭക്ഷണക്രമത്തിലെ കടുത്ത നിയന്ത്രണം കൂടുതൽ വെല്ലുവിളി ഉയർത്തുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

മാംസ ഭക്ഷണം താൽപര്യമുള്ള താരങ്ങളെ അത് ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുന്ന പുതിയ ഭക്ഷണക്രമത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. മാത്രമല്ല, മാംസ ഭക്ഷണം ഉപയോഗിക്കുന്നവർ അത് 'ഹലാൽ' ആണെന്ന് ഉറപ്പുവരുത്തണമെന്ന നിർദ്ദേശത്തെച്ചൊല്ലിയും വിമർശനമുണ്ട്.

രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റാണ് വ്യാഴാഴ്ച കാൺപൂരിൽ തുടങ്ങുന്നത്. രണ്ടാം ടെസ്റ്റ് ഡിസംബർ മൂന്ന് മുതൽ മുംബൈയിൽ തുടങ്ങും. ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാൽ വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയാണ് കാൺപൂർ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ടെസ്റ്റിൽ കോലി ക്യാപ്റ്റനായി തിരിച്ചെത്തും.