ന്യൂഡൽഹി: തിരുവനന്തപുരം ടെക്‌നോ പാർക്കിന്റെ മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് സുപ്രീം കോടതിയുടെ അനുമതി. നിർമ്മാണ പ്രവർത്തനങ്ങൾ തണ്ണീർത്തടം നികത്തിയാണെന്നു ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകനായ തോമസ് ലോറൻസ് നൽകിയ ഹർജി ജസ്റ്റീസ് രോഹിൻടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് തള്ളി.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് തണ്ണീർത്തടത്തിലല്ലെന്നും പരിസ്ഥിതി ആഘാതം ഉണ്ടാകില്ലെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തണ്ണീർത്തട സംരക്ഷണത്തിനുള്ള 2008ലെ കേരളാ നിയമവും 2017ലെ കേന്ദ്ര നിയമവും ലംഘിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകിയതെന്നാണ് ഹർജിക്കാരന്റെ വാദം.

കളക്ടറുടെ റിപ്പോർട്ട് പ്രകാരമാണ് സർക്കാർ അനുമതി നൽകിയതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലുള്ള ഹർജിയിൽ കളക്ടറുടെ റിപ്പോർട്ടിലെ കാര്യങ്ങൾ പരിശോധിക്കാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഹർജിക്കാരനു വേണമെങ്കിൽ കളക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്ത് എട്ടാഴ്ചയ്ക്കകം പുതിയ ഹർജി നൽകാവുന്നതാണെന്നും കോടതി പറഞ്ഞു.