തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാർക്കായ തിരുവനന്തപുരം ടെക്നോപാർക്ക് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കി 31ാം വയസ്സിലേക്ക് പ്രവേശിച്ചു. ജൂലൈ 28നായിരുന്നു ടെക്നോപാർക്കിന്റെ 31ാം സ്ഥാപക ദിനം. കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായ, നിക്ഷേപ മേഖലയായ ഐടിയുടെ കുതിപ്പിന് നാന്ദികുറിച്ചതും ഇപ്പോഴും നയിക്കുന്നതും ടെക്നോപാർക്കാണ്. ഇലക്ട്രോണിക്സ് ടെക്നോളജി പാർക്സ്- കേരള എന്ന ഔദ്യോഗിക പേരിൽ 1990 ജൂലൈ 28നാണ് ടെക്നോപാർക്ക് പ്രവർത്തനം ആരംഭിച്ചത്.

ഇന്ന് 460 ഐടി/ ഐടി അനുബന്ധ കമ്പനികൾ ടെക്നോപാർക്കിൽ വിവിധ ഫെയ്സുകളിലായി പ്രവർത്തിക്കുന്നു. ആകെ 63,000 ജീവനക്കാരും ഇവിടെ ഉണ്ട്. കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിലും ടെക്നോപാർക്ക് കരുത്ത് തെളിയിച്ചു. ഏറ്റവും പുതിയ ക്രിസിൽ റേറ്റിങിൽ ടെക്നോപാർക്കിന് എ പ്ലസ് സ്റ്റേബിൾ എന്ന ഉയർന്ന ക്രെഡിറ്റ് റേറ്റിങ് ലഭിച്ചത് ഈയിടെയാണ്.

മൂന്ന് പതിറ്റാണ്ടിനിടെ വളർച്ചയുടെ വിവിധ പടവുകൾ കയറി ടെക്നോപാർക്ക് തിരുവനന്തപുരത്തിന് പുറത്തേക്കും വികസിച്ചു. ഉപഗ്രഹ പാർക്കായി കൊല്ലത്തും ഇന്ന് വിശാലമായ ടെക്നോപാർക്ക് ഉണ്ട്. ടെക്നോപാർക്കിൽ ഒരു കോടി ചതുരശ്ര അടി വിസ്തൃതിയിൽ ഐടി ഓഫീസ് ഇടം ഇന്ന് ലഭ്യമാണ്. കൊല്ലം ടെക്നോപാർക്കിൽ ഉൾപ്പെടെ 102.7 ലക്ഷം ചതുരശ്ര അടിയാണ് ഐടി കമ്പനികൾക്കു വേണ്ടി ഒന്ന്, രണ്ട്, മൂന്ന് ഫെയ്സുകളിലായി ടെക്നോപാർക്ക് ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ ഐടി വ്യവസായ രംഗത്ത് പുതിയ കുതിപ്പിന് തുടക്കമിട്ട് ടെക്നോസിറ്റി എന്ന പേരിൽ ഒരു ഇന്റഗ്രേറ്റഡ് ഐടി ടൗൺഷിപ്പാണ് ഇപ്പോൾ നടന്നു വരുന്ന ടെക്നോപാർക്കിന്റെ ഏറ്റവും പുതിയ വികസന പദ്ധതി.