മലപ്പുറം: കടലുണ്ടിപ്പുഴയിൽ ഉമ്മത്തൂർ ഭാഗത്തെ ആനക്കടവ് പാലത്തിന് സമീപം ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകൻ റൈഹാൻ (15) ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്.

നാല് കുട്ടികളാണ് കുളിക്കാൻ പുഴയിൽ ഇറങ്ങിയത്. ഇതിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒഴുക്കിൽപെട്ട ആസിഫിന്റെ മൃതദേഹം കാണാതായി ഒരു മണിക്കൂറിനുള്ളിൽ ലഭിച്ചിരുന്നു. റൈഹാനു വേണ്ടിയുള്ള തിരച്ചിൽ രാത്രി 9.30 വരെ തുടർന്നിരുന്നു. വൈകുന്നേരമുണ്ടായ ശക്തമായ ഒഴുക്കാണ് തിരച്ചിൽ നിർത്താൻ കാരണം.

ഫയർ ആൻഡ് റെസ്‌ക്യു മലപ്പുറം, ഐആർഡബ്ല്യു മലപ്പുറം, ടീം ട്രോമാ കെയർ മലപ്പുറം ജില്ലാ ടീം, എമർജൻസി റെസ്‌ക്യൂ ഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ചിരുന്നു. കിഴിശ്ശേരി ഇആർഎഫിന്റെ വെള്ളത്തിനടിയിൽ തിരച്ചിൽ നടത്തുന്ന അത്യാധുനിക ക്യാമറയും തിരച്ചിലിന് ഉപയോഗിച്ചിരുന്നു.

എംഎസ്‌പി ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: അബ്ദുൽ മുഹ്സിൻ, അബ്ദുൽ ബാസിത്, മിഷാൽ, സന.