കുൽഗാം: ജമ്മുകശ്മീരിലെ ക്ഷേത്രത്തിൽ തീപിടുത്തം . സംഭവത്തിൽ ദുരൂഹത ആരോപിച്ച് കശ്മീരി പണ്ഡിറ്റുകൾ രംഗത്തെത്തി. എന്നാൽ സംഭവം അപകടമാണെന്നും തീ അണച്ച് സ്ഥിതിഗതികൾ പൂർവ സ്ഥിതിയിലാക്കിയെന്നും പൊലീസ് പറഞ്ഞു. ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

ദേവ്‌സർ പ്രദേശത്തെ മാതാ ലളിത ത്രിപുര സുന്ദരി ക്ഷേത്രത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ തീപിടുത്തമുണ്ടായത്. ക്ഷേത്രത്തിൽ ചെറിയ തീപിടുത്തമാണ് ഉണ്ടായതെന്നും പ്രാഥമിക അന്വേഷണത്തിൽ അപകടമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും കുൽഗാം ജില്ലാ പൊലീസ് മേധാവി ട്വീറ്റ് ചെയ്തു. വാർത്താ ഏജൻസിയായ പിടിഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

എന്നാൽ സംഭവം ആസൂത്രിതമാണെന്നാണ് കശ്മീരി പണ്ഡിറ്റുകളുടെ വാദം. യാഥാർഥ്യം മൂടിവെക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. ഇത്രയും തണുപ്പുള്ള അവസ്ഥയിൽ തീപിടിക്കാനുള്ള സാധ്യത കുറവാണെന്നാണ് അവരുടെ വാദം. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ ക്ഷേത്രം സൈന്യം അർധരാത്രി വൃത്തിയാക്കിയിരുന്നെന്നും ഇതിനിടയിലാകാം തീപിടുത്തമുണ്ടായതെന്നും പൊലീസ് പറഞ്ഞു. ആർമി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.