പുനലൂർ: തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ആശങ്കയിലേക്ക്. അപകടസാധ്യത കണക്കിലെടുത്ത് ഡാമിലെ മൂന്ന് ഷട്ടറുകളും കൂടുതൽ ഉയർത്തി. ഞായറാഴ്ച രാവിലെ വരെ ഒരു മീറ്റർ ഉയർത്തിയ ഷട്ടറുകൾ രാവിലെ ഒമ്പതിന് 1.20 മീറ്ററാക്കി വീണ്ടും ഉയർത്തി. ഈ സമയം ജലനിരപ്പ് 115 മീറ്റർ വരെ എത്തി. 115.82 മീറ്ററാണ് പരമാവധി സംഭരണശേഷി. അപകടസാധ്യത കണക്കിലെടുത്ത് ഡാം പ്രദേശത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.

ഡാം പ്രദേശത്തും കല്ലടയാർ തീരത്തുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. മഴ ശക്തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവരുമെന്ന് കെ.ഐ.പി അധികൃതർ സൂചിപ്പിച്ചു.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സന്നദ്ധരായി അധികൃതസംഘം ഡാം ടോപ്പിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞരാത്രിയും ഞായറാഴ്ച പകലും ശക്തമായ മഴയാണ്. ഇതോടൊപ്പം വനത്തിൽ പലയിടത്തും ഉരുൾപൊട്ടിയതിനാൽ അധികൃതരുടെ കണക്കുകൂട്ടലും തെറ്റിച്ച് ഡാം നിറയുന്നു. ഡാമിൽ പ്രധാന ജലസ്രോതസ്സുകളായ കല്ലട, ശെന്തുരുണി, കഴുതുരുട്ടി ആറുകളും കരകവിഞ്ഞൊഴുകുന്നു.