ന്യൂഡൽഹി: തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ 14 ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ഏതാണ്ട് 40 ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയിലെ ചില മുതിർന്ന അംഗങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. വിഘടനവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2019 ലാണ് ജമ്മുകശ്മീരിൽ ജമാ അത്തെ ഇസ്ലാമി നിരോധിച്ചത്. അതിനുശേഷം സംഘടനയുടെ നേതാക്കളിൽ പലരും അറസ്റ്റിലായിരുന്നു.

ജമാഅത്തെ ഇസ്ലാമി സമാഹരിക്കുന്ന ഫണ്ടുകൾ ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്‌കർ-ഇ-ത്വയ്ബ തുടങ്ങിയ നിരോധിക്കപ്പെട്ട ഭീകര സംഘടനകളിലേക്കും അവരുടെ ശൃംഖലകളിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും എൻഐഎ അറിയിച്ചു.

മേഖലയിലെ വിഘടനവാദികൾക്കും ഭീകരവാദികൾക്കുമെതിരേ എൻഐഎ നടത്തിയ ശക്തമായ മുന്നേറ്റത്തിന്റെ ഭാഗമാണ് ഇന്നത്തെ റെയ്ഡുകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ എൻഐഎ നടത്തുന്ന മൂന്നാമത്തെ വലിയ ഓപ്പറേഷനാണിത്.

കിഷ്ത്വാർ, രംബൻ, അനന്ത്നാഗ്, ബുഡ്ഗാം, രജൗരി, ദോഡ, ഷോപിയാൻ എന്നിവിടങ്ങളിലുടനീളം ജമ്മുകശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും സഹായത്തോടെ റെയ്ഡുകൾ നടത്തി.

'നിരോധിത സംഘടനയിലെ അംഗങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കുമായി സംഭാവനകൾ ശേഖരിക്കുന്നുണ്ട്. എന്നാൽ ഈ ഫണ്ടുകൾ വിഘടനവാദ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്', എൻഐഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.