ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ അവന്തിപോരയിലെ ബരാഗം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റമുട്ടലിനെ തുടർന്ന് ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു.

ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ സേന നിരീക്ഷണം ശക്തമാക്കി. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചതായും സേന അറിയിച്ചു. സുരക്ഷ സേന വധിച്ച ഭീകരനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. ഏറ്റുമുട്ടൽ ഉണ്ടായ പ്രദേശത്ത് സേന നിരീക്ഷണം നടത്തവേ ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്ന് സൈന്യം പറഞ്ഞു.

ഇതിന് മുൻപ്, ഷോപ്പിയാൻ ജില്ലയിലെ ചെക്ക് ചോളൻ മേഖലയിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഈ ഭീകരരുടെ വിവരങ്ങളും സേന പുറത്ത് വിട്ടില്ല. തുടരെ ഉണ്ടാകുന്ന ഏറ്റുമുട്ടിലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വാഹന പരിശോധനയടക്കം സുരക്ഷ സേന കർശനമാക്കിയിട്ടുണ്ട്.