പാലക്കാട്: അടുത്ത അധ്യയനവർഷത്തിലേക്ക് സംസ്ഥാനത്ത് അച്ചടിക്കുന്നത് 4.41 കോടി പാഠപുസ്തകങ്ങൾ. ഒന്നുമുതൽ 10 വരെ ക്ലാസിലേക്കുള്ള പുസ്തകങ്ങൾ സമയബന്ധിതമായി അച്ചടിക്കുന്നത് എറണാകുളം കാക്കനാട്ടെ ഗവ. പ്രസ്സിലാണ്. മൂന്ന് വാല്യങ്ങളായിട്ടാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്തകങ്ങൾ വിതരണം തുടങ്ങി.

ഒന്നാം വാല്യം 80 ശതമാനത്തോളം അച്ചടിച്ചു. ഏപ്രിൽ പകുതിയോടെ ഒന്നാം വാല്യത്തിന്റെ അച്ചടി പൂർത്തിയാകുമെന്ന് ഗവ. പ്രസ് അധികൃതർ പറഞ്ഞു. കാക്കനാട് ഗവ. പ്രസ്സിൽ അച്ചടിക്കുന്ന പുസ്തകങ്ങൾ ഷൊർണൂർ ബുക്ക് ഡിപ്പോയിൽ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും കുടുംബശ്രീയാണ്. കാക്കനാട് ഗവ. പ്രസ്സിൽ ജനുവരി ആദ്യമാണ് അച്ചടി തുടങ്ങിയത്.

ഒന്നാം വാല്യം അച്ചടി പൂർത്തിയായി ചെറിയൊരു ഇടവേളനൽകി രണ്ടാം വാല്യം അച്ചടി തുടങ്ങും. ഇത്തവണ പുസ്തകങ്ങൾക്ക് മാറ്റമില്ലാത്തതുകൊണ്ട് കാലതാമസമില്ലാതെ പ്രവൃത്തി തീർക്കാനാകും. കഴിഞ്ഞവർഷം ലോക്ഡൗൺ മൂലം പുസ്തകങ്ങൾ കെട്ടിക്കിടന്നതിനാൽ ഇത്തവണ അച്ചടിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറവാണ്. സാധാരണ ഇതിലുംകൂടുതൽ പുസ്തകമുണ്ടാകും. ഈ വർഷത്തെ വർക്ക് ഓർഡർ മെയ്‌ അവസാനമാകുമ്പോഴേക്കും പൂർത്തിയാകുമെന്ന് പ്രസ് അധികൃതർ വ്യക്തമാക്കി.