തിരുവനന്തപുരം: അനിൽ കാന്ത് പൊലീസ് മേധാവി കസേരയിൽ തുടരുക 7 മാസത്തേക്കു മാത്രം. അതിന് ശേഷം യുപിഎസ്‌സി അംഗീകാരത്തോടെ ഡിജിപി ടോമിൻ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണു സർക്കാർ നീക്കം. ഇതിന് വേണ്ടിയാണ് ബി സന്ധ്യയുടെ പേരു പോലും സർക്കാർ വെട്ടിയതെന്നാണ് സൂചന.

7 മാസം മാത്രം സർവീസ് ബാക്കിയുള്ള അനിൽ കാന്തിന്റെ നിയമന ഉത്തരവിൽ 2 വർഷ കാലാവധിയെന്നു രേഖപ്പെടുത്താതിരുന്നത് തച്ചങ്കരിക്ക് വേണ്ടി മാത്രമാണ്. സീനിയോറിറ്റിയിൽ മുൻപിലായിരുന്ന സുദേഷ് കുമാർ, ബി.സന്ധ്യ എന്നിവർക്കു 2 വർഷത്തിലേറെ സർവീസ് ഉണ്ട്. അങ്ങനെ വന്നാൽ തച്ചങ്കരിക്ക് പൊലീസ് മേധാവിയാകൻ കഴിയില്ല.

അനിൽ കാന്ത് ചുമതലയേറ്റ ചടങ്ങിൽ തച്ചങ്കരി, സുദേഷ്, സന്ധ്യ എന്നിവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എല്ലാവരും തിരുവനന്തപുരത്തുണ്ടായിരുന്നു. രാവിലെ ബെഹ്‌റയുടെ വിടവാങ്ങൽ പരേഡിൽ ഇവർ ഉണ്ടായിരുന്നു. പൊലീസ് മേധാവിക്കു സുപ്രീം കോടതി ഉത്തരവു പ്രകാരം 2 വർഷത്തെ കാലാവധി നൽകണം എന്ന വാദം ശക്തമാണ്. എന്നാൽ അത് ശരിയല്ലെന്ന് മറുവിഭാഗവും പറയുന്നു.

സുപ്രീം കോടതി വിധി അനുസ്സരിച്ച് ഡിജിപിമാരെ നിയമിക്കുമ്പോൾ 2 വർ്ഷം സർവീസ് കാലാവധി കൊടുത്തിരിക്കണം, അതിനാൽ പുതിയ ഡിജിപി അടുത്ത ജനുവരിയിൽ റിട്ടയർമെന്റ് പ്രായം ആകുന്നതിനാൽ അദ്ദേഹത്തിന് സർക്കാർ വീണ്ടും ഒന്നരക്കൊല്ലംകൂടി നീട്ടിക്കൊടുക്കേണ്ടി വരുമെന്നൊക്കെയുള്ള നിലപാട് വിശദീകരണങ്ങൾ ഭാവനാ സൃഷ്ടി മാത്രമാണ്. 2018 ലാണ് സുപ്രീം കോടതി ഡിജിപിമാരെ നിയമിക്കുമ്പോൾ രാഷ്ട്രീയ പരിഗണനകൾ (favoritism) നോക്കാതെ രണ്ടു വർഷമെങ്കിലും സർവീസ് കാലാവധി ഉള്ളവരെ വേണം നിയമിക്കാൻ എന്ന് ഓർഡർ ഇട്ടത്. ഇതിന് തിരുത്തു വന്നിട്ടുണ്ടെന്നാണ് സർക്കാരിലെ ഉന്നത വൃത്തങ്ങളും പറയുന്നത്.

2019 മാർച്ചിൽ, ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ ജസ്റ്റീസുമാരായ നാഗേശ്വര റാവു, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ ബെഞ്ച് ഈ ഓർഡറിലെ അവ്യക്തതകൾ മാറ്റി കൃത്യമായ യോഗ്യതയുടെ അടിസ്ഥാനത്തിൽ കുറഞ്ഞ പക്ഷം 6 മാസമെങ്കിലും സർവീസുള്ള ഉദ്യോഗസ്ഥനെ ഡിജിപി ആയി നിയമിക്കാം എന്ന് ഓർഡർ ഇട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളൊന്നും ഫാക്റ്റ് ചെക്ക് ചെയ്യാതെയാണ് മറിച്ചുള്ള നിലപാടുകളെന്ന് പറയുന്നവരുമുണ്ട്. ''We, therefore, clarify the order of this court dated July 3, 2018... to mean that recommendation for appointment to the post of Director General of Police by the Union Public Service Commission and preparation of panel should be purely on the basis of merit from officers who have a minimum residual tenure of six months,'-ഇതാണ് ആ വാചകങ്ങൾ.

അടുത്ത ജനുവരി 5 നാണ് അനിൽകാന്ത് വിരമിക്കുന്നത്. അതു കഴിഞ്ഞാൽ വിരമിക്കാൻ അനിൽ കാന്തും സന്നദ്ധനാണ്. ഇതിൽ ധാരണയായിട്ടുണ്ടെന്നാ് സൂചന. ധാരണ ഇല്ലായിരുന്നുവെങ്കിൽ നിയമന ഉത്തരവിൽ 2 വർഷം രേഖപ്പെടുത്തുമായിരുന്നു. അതായത് 2022 ജനുവരി 5ന് വൈകിട്ട് തച്ചങ്കരി പൊലീസ് മേധാവിയാകാനുള്ള സാധ്യത ഏറെയാണ്. ഇതിന് വേണ്ടിയാണ് അനിൽ കാന്തിനെ ഇപ്പോൾ പൊലീസ് മേധാവിയാക്കുന്നത്.

സീനിയോറിറ്റിയിൽ ഒന്നാമനായ അരുൺ കുമാർ സിൻഹ സംസ്ഥാനത്തേക്കു വരാൻ താൽപര്യമില്ലെന്നു യുപിഎസ്‌സിയെ അറിയിച്ചിരുന്നു. രണ്ടാമനായ ടോമിൻ തച്ചങ്കരിയെ സ്വത്തു സമ്പാദനക്കേസിന്റെ പേരിൽ സമിതി വെട്ടി. മുഖ്യമന്ത്രിയുടെ മുൻ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും വിരമിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായിരുന്നു അനിൽ കാന്തിനെ മുമ്പോട്ട് വച്ചത്. അനിൽ കാന്തിനെ വിശ്വസിക്കാമെന്ന് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു. ഇത് അംഗീകരിക്കപ്പെടുകയായിരുന്നു.

തച്ചങ്കരിക്കെതിരായ വിജിലൻസ് കേസിന്റെ തുടരന്വേഷണം വൈകാതെ തീർപ്പാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും. അതിനു ശേഷം അക്കാര്യം കൂടി ഉൾപ്പെടുത്തി അനിൽ കാന്ത് വിരമിക്കുന്നതിനു മുൻപേ യുപിഎസ്‌സി സമിതിക്കു വീണ്ടും പട്ടിക നൽകുമെന്നാണു സൂചന. അനിൽ കാന്ത് വിരമിച്ച ശേഷം തച്ചങ്കരിക്ക് ഒന്നര വർഷവും സുദേഷിന് 9 മാസവും സന്ധ്യയ്ക്ക് ഒരു വർഷം 3 മാസവും സർവീസുണ്ട്. അപ്പോഴത്തെ 3 അംഗ പട്ടികയിൽ തച്ചങ്കരി ഇടം നേടിയാൽ പൊലീസ് മേധാവിയാകും.