തലശ്ശേരി: ദേശീയപാതയിൽ തലശേരി - മാഹി ബൈപാസിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നുവീണു. ബാലത്ത് നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകർന്നത്. നാല് ബീമുകളാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ബീമുകൾ തകർന്നുവീണത്. ബീമുകൾ തകർന്നു വീണതിന്റെ കാരണം വ്യക്തമായിട്ടില്ല.

പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇകെകെ കൺസ്ട്രക്ഷൻസിനാണ് പാലത്തിന്റെ നിർമ്മാണ ചുമതല. 2018 ഒക്ടോബർ 30നാണ് ബൈപാസിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയത്. മുഴുപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൂരത്തിലാണ് ബൈപാസ് നിർമ്മിക്കുന്നത്. 883 കോടി രൂപയാണ് നിർമ്മാണ ചെലവ്. 30 മാസത്തെ നിർമ്മാണ കാലാവധിയാണ് ഉള്ളത്. 45 മീറ്റർ വീതിയിൽ നാലുവരി പാതയാണ് ബൈപാസ് നിർമ്മിക്കുന്നത്.

അതേസമയം നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.