കോതമംഗലം: ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ സന്ദർശകരുടെ തിരക്ക് വർദ്ധിക്കുന്നു. ഇപ്പോൾ അവധിദിവസങ്ങളിൽ പക്ഷിസങ്കേതത്തിൽ സാമാന്യം ഭേതപ്പെട്ട തിരക്കാണ് അനുഭവപ്പെടുന്നത്.കുട്ടികളടക്കം കുടുംബം ഒന്നടങ്കമാണ് പക്ഷിസങ്കേതത്തിലെ കാഴ്ചകൾ കണ്ടാസ്വദിക്കാൻ എത്തുന്നത്.

കേവിഡ് കാലത്തിന് ശേഷം പക്ഷിസങ്കേതം വീണ്ടും ചലനാത്മകമാവുന്നതിന്റെ ലക്ഷണങ്ങാണ് ഇപ്പോൾ പ്രകടമാവുന്നത്.ഇവവിടേയ്ക്കെത്തുന്ന ദേശടാന പക്ഷികളുടെ എണ്ണത്തിലെ വർദ്ധനയും ശുഭസൂചനയാണ് നൽകുന്നത്. പക്ഷി നിരീക്ഷണവും ഗവേഷണവും ലക്ഷ്യമിട്ട് എത്തുന്നവർക്ക് കാടിനുള്ളിൽ തങ്ങി പക്ഷികളെ നിരീക്ഷിക്കുന്നതിനായി ട്രീ ഹൗസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തന സജ്ജമായിിട്ടുണ്ടെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി എ ഷാജി അറിയിച്ചു.

വിനോദ സഞ്ചാരികൾക്ക് കാടിന്റെ മനോഹാരിതയും പെരിയാർ തീരങ്ങളുടെ വശ്യതയും ആവോളം ആസ്വദിച്ച് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടർ താഴ്‌ത്തുന്നതോടെ പെരിയാറിൽ ബോട്ടിങ് സാധ്യമാവും.വന്യമൃഗങ്ങളെ അടുത്തുകാണുന്നതിന് ബോട്ട് യാത്ര സഹായകമാവും.അദ്ദേഹം കൂട്ടിച്ചേർത്തു. ദേശാടന പക്ഷികൾ എത്തിയിട്ടുണ്ടെന്നും ഇതൊടൊപ്പം സന്ദർശകരുടെ തിരക്ക് വർദ്ധിച്ചിച്ചുവരുന്നുണ്ടെന്നും നിലവിലെ സ്ഥിതിഗതികൾ പക്ഷിസങ്കേതത്തിൽ വീണ്ടും ഒരു സുവർണ്ണകാലം ആരംഭിച്ചു എന്നതിന്റെ സൂചനയാണ നൽകുന്നതെന്നും ഇവിടുത്തെ ആദ്യകാല പക്ഷിനിരീക്ഷകരിൽ ഒരാളും തട്ടേക്കാട് സ്വദേശിയുമായ ശിവദാസ് പറഞ്ഞു.

200 -ളം ഇനം ശലഭങ്ങൾ ഇവിടുത്ത ശലഭപാർക്കിലുണ്ടെന്നും ഇവയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ശലഭപാർക്ക് പരിപാലന ചുമതല വഹിക്കുന്ന കുഞ്ഞാപ്പു പറഞ്ഞു.ശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ പാർക്കിൽ ബട്ടർഫ്ലൈ മ്യൂസിയവും പ്രവർത്തിയിക്കുന്നുണ്ട്. പാർക്കിലെ ചെടികളിൽ ഒട്ടുമിക്കതും പൂവിട്ട നിലയിലാണ്.ചുറ്റും വിവിധ വർണ്ണങ്ങളിലുള്ള ശലഭങ്ങളും.കുട്ടികൾ അടക്കമുള്ള സന്ദർശകർക്ക് ഇവിടുത്തെ കാഴ്ച ഒരു നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.

322 ഇനം പക്ഷകളെയാണ് ഇതുവരെ ഇവിടെ തിരിച്ചറിഞ്ഞിട്ടുള്ളത്.ഇതിൽ 160 ഇനം ദേശാടകരാണ് ദേശാടകരാണ്.ഇതിൽ തന്നെ അന്താരാഷ്ട്രദേശടനം നടത്തുന്നത് 50 ശതമാനം മാത്രമാണ്.പെരിയാറിന്റെ തീരത്തെ 2500-ൽപ്പരം ചതുരശ്ര കിലോമീറ്റർ വനപ്രദേശം ഉൾപ്പെടുന്നതാണ് തട്ടേക്കാട് പക്ഷി സങ്കേതം. ലോകപ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ.സലീം അലിയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ശിൽപി. 4 പതിറ്റാണ്ടോളം നീളുന്ന ചരിത്രത്തിൽ പക്ഷിശാസ്ത്ര ശാഖയ്ക്ക് മുതൽക്കൂട്ടാവുന്ന നേട്ടങ്ങളും ഈ പക്ഷിസങ്കേതം സമ്മാനിച്ചിട്ടുണ്ട്.