കോതമംഗലം; പുതുവർഷം ആഘോഷിക്കാൻ സഹപ്രവർത്തകനൊപ്പം പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചർ ഞായപ്പിള്ളി വടക്കേക്കര എൽദോസിന്റെ (53) മൃതദ്ദേഹം പെരിയാറിൽ കണ്ടെത്തി. എൽദോസിനെ കാണാനില്ലന്ന് കാണിച്ച് ബന്ധുക്കൾ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു.

എൽദോസും സഹപ്രവർത്തകൻ രാജനും പുതുവർഷത്തലേന്ന് ഒപ്പമുണ്ടായിരുന്നെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം ലഭിച്ചിരുന്നു.
പുതവർഷം ആഘോഷിക്കുന്നതിന്റെഭാഗമായി താനും എൽദോസും ഒരുമിച്ചുകൂടി മദ്യപിച്ചിരുന്നെന്നും വള്ളവുമായി പെരിയാറിൽ ചുറ്റിക്കറങ്ങിയെന്നും ഒപ്പമുണ്ടായിരുന്ന രാജൻ ഇന്നലെ പൊലീസിൽ മൊഴി നൽകിയിരുന്നു.

മദ്യലഹരി വിട്ടുമാറത്തതിനാൽ ഇയാൾ ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കുന്നില്ലന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. ഓവുങ്കൽ കടവിലാണ് ഡിസംമ്പർ 31-ന് ഇവർ ജോലിയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാജനെ ചോദ്യം ചെയ്തുവരികയാണെന്നും മദ്യലഹരിയിലായിരുന്നതിനാൽ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലന്നാണ് ഇന്നലെ വൈകിട്ട് പൊലീസിൽ നിന്നും ലഭിച്ച വിവരം.

വള്ളം കരയ്ക്കെത്തിച്ചെന്നും ഇതിനുശേഷം തമ്മിൽകണ്ടിട്ടില്ലന്നുമാണ് രാജൻ ഏറ്റവുമൊടുവിൽ പൊലീസിനോട് സമ്മതിച്ചിരുന്നത്. പക്ഷിസങ്കേതത്തിലെ വനമേഖലയിലും സമീപത്ത് പുഴയിലും ഇന്നലെ പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ജീവനക്കാരും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് രാവിലെ നടത്തിയ തിരച്ചിലാലാണ് മൃതദ്ദേഹം കണ്ടെത്തിയത്.