ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ പെൻഷൻ കേന്ദ്രസർക്കാർ വർധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെൻഷൻ ഏകീകരിച്ചു. ഇതോടെ ജീവനക്കാരുടെ പെൻഷൻ 30000 രൂപ മുതൽ 35000 രൂപ വരെയായി വർധിച്ചതായി ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ദേബാശിഷ് പാണ്ഡ അറിയിച്ചു. നേരത്തെ ഉയർന്ന പെൻഷൻ പരിധി 9284 രൂപയായി നിജപ്പെടുത്തിയിരുന്നു.

പെൻഷൻ വർധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം വർധിപ്പിക്കാൻ ബാങ്കുകളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. നിലവിൽ പത്തുശതമാനമാണ് ബാങ്കുകളുടെ വിഹിതം. ഇത് 14 ശതമാനമായി വർധിപ്പിക്കാൻ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.

ബാങ്ക് ജീവനക്കാരുടെ ശമ്പളവും ഈ മാസം മുതൽ വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷനും ഉയർത്തിയത്. ക്ഷാമബത്ത ഉയർത്തിയതോടെയാണ് ജീവനക്കാരുടെ ശമ്പളം ആനുപാതികമായി ഉയർന്നത്.