ന്യൂഡൽഹി: ലഡാക്കിലെ അപകടത്തിൽ മരിച്ച മുഹമ്മദ് ഷൈജൽ ഉൾപ്പടെ എഴ് സൈനികരുടെ മൃതദേഹങ്ങൾ ഡൽഹിയിലെ സൈനിക ആശുപത്രിയിലേക്ക് എത്തിച്ചു. ഇന്ന് പുലർച്ചയോടെയാണ് ലഡാക്കിലെ അപകടത്തിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജൽ ഉൾപ്പടെയുള്ളവരുടെ മൃതദേഹം ഡൽഹിയിലെ പാലം എയർബേസിൽ എത്തിച്ചത്.

മൃതദേഹങ്ങൾ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം ജന്മനാടുകളിലേക്ക് കൊണ്ടുപോകും. മുഹമ്മദ് ഷൈജലിന്റെ ഭൗതിക ശരീരം രാത്രിയോടെ കോഴിക്കോട് എത്തിക്കുമെന്നാണ് വിവരം.

 ഇതിനിടെ അപകടത്തെ കുറിച്ച് സൈന്യം അന്വേഷണം തുടങ്ങി. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്നും സൈന്യം പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രിയിൽ തന്നെ പരിക്കേറ്റവരെ പഞ്ച്കുലയിലെ അടക്കം സൈനിക ആശുപത്രികളിൽ എത്തിച്ചിരുന്നു.

ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് സൈനികർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഇന്നലെയാണ് അപകടം നടന്നത്. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിർത്തിയിലെ സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റർ അടുത്തെത്തിയപ്പോഴാണ് വാഹനം നദിയിലേക്ക് വീണത്.