എടത്വ :ചങ്ങങ്കരി വൈപ്പിശേരി പാടത്തിനു സമീപം കാക്കകൾ കൂട്ടത്തോടെ ചത്തു വീണു . 10 മീറ്റർ ചുറ്റളവിനുള്ളിലാണ് ആറോളം കാക്കകൾ ചത്തുവീണത്. റോഡിന്റെ സമീപത്തെ മരങ്ങളിൽ കാക്കകൾ കൂടു കൂട്ടി പാർക്കുന്നുണ്ട്. ഇതിനു മുൻപ് പാടത്ത് രണ്ടു കൊക്കകളും ചത്തു കിടന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇക്കാര്യം മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച മുമ്പാണ് പക്ഷിപ്പനി കാരണം കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തത്.

അതിന് പിന്നാലെയാണ് കാക്കകൾ കൂട്ടത്തോടെ ചത്തത്. ഇതിനിടയിൽ കുട്ടനാട്ടിൽ താറാവുകൾ ചത്ത അമ്പലപ്പുഴ വടക്ക് വെട്ടിക്കരി , പൂന്തുരം, കാക്കാഴം തുടങ്ങിയ പാടശേഖരങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കാതെ തമിഴ്‌നാട്ടിൽ നിന്ന് വീണ്ടും താറാവുകളെ എത്തിച്ചതിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പോ അതത് പഞ്ചായത്ത് അധികൃതരോ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം ഉയർന്നു.