പത്തനാപുരം: പട്ടാഴി കാട്ടാമലയിൽ കരടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ കാമറകൾ സ്ഥാപിക്കാമെന്ന് വനംവകുപ്പ്. കഴിഞ്ഞ രണ്ട് ദിവസം മേഖലയിൽ പരിശോധന നടത്തിയിട്ടും കരടിയുടേതെന്ന് സംശയിക്കുന്ന അടയാളമൊന്നും കണ്ടെത്താനായില്ല. വനമേഖലയിൽ വന്യമൃഗങ്ങളെ നീരിക്ഷിക്കാൻ ഉപയോഗിക്കുന്ന കാമറകളാകും സ്ഥാപിക്കുക.

കാട്ടാമല, മധുരമല, മൈലാടുംപാറ എന്നിവിടങ്ങളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വൈകീട്ട് ആറ് മുതൽ ഒമ്പതുവരെ അന്വേഷണം നടന്നിരുന്നു. മേഖലയിൽ നാട്ടുകാർ കണ്ട കാൽപാടുകൾ കരടിയുടേതല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർച്ചയായി രണ്ട് ദിവസം ഭക്ഷണം ലഭിച്ചില്ലെങ്കിൽ കരടി മറ്റ് സ്ഥലങ്ങളിലേക്ക് മാറുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പട്ടാഴി കുളപ്പാറ കുക്കുഴിയിലെ ജനവാസകേന്ദ്രത്തിൽ കരടിയെ കണ്ടതായി പ്രദേശവാസികൾ വനംവകുപ്പിനെ അറിയിച്ചത്.