തിരുവനന്തപുരം: സമീപകാലത്ത് ലോകം സിനിമകൾക്കിടയിൽ മലയാള സിനിമയുടെ പ്രചാരം ശക്തമായിട്ടുണ്ട്.ഒടിടി വന്നതോടെ എളുപ്പത്തിൽ സിനിമകൾ കാണാൻ സാധിക്കുന്നുവെന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ അടിസ്ഥാനം. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ പെരുമ വാനോളം ഉയരുന്ന കാഴ്‌ച്ചകൾക്കും നാം സാക്ഷിയായിട്ടുണ്ട്.നിരവധി പേരാണ് മറ്റു ഭാഷകളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമൊക്കെ മലയാള സിനിമയെ പുകഴ്‌ത്തി രംഗത്തെത്തുന്നത്.

ഇപ്പോഴിത ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് ദി ന്യൂയോർക്കർ. പ്രശസ്ത നിരൂപകൻ റിച്ചാർഡ് ബ്രോഡിയാണ് ചിത്രത്തിന്റെ റിവ്യു ന്യൂയോർക്കറിൽ എഴുതിയിരിക്കുന്നത്. മഹാമാരി കാലത്ത് നിർമ്മിച്ച പല ഹോളിവുഡ് ചിത്രങ്ങളേക്കാൾ വളരെ മികച്ചു നിൽക്കുന്നതാണ് മലയാള സിനിമയായ ജോജി എന്ന് അദ്ദേഹം റിവ്യുവിന്റെ തുടക്കത്തിൽ തന്നെ പറയുന്നു. 'സിനിമ നിർമ്മാണം ലോകമൊട്ടാകെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

കോവിഡ് മഹാമാരി കഥയിലൂടെ കൊണ്ടുവരാൻ ശ്രമിച്ച പല ഹോളിവുഡ് സിനിമകൾ പോലും പരാജയപ്പെട്ടപ്പോൾ ജോജി എന്ന ഇന്ത്യൻ സിനിമ വളരെ മനോഹരമായി അത് ചെയ്തിരിക്കുന്നു.' റിച്ചാർഡ് ബ്രോഡ് എഴുതി. കോവിഡ് കാലം വളരെ മികച്ച രീതിയിൽ കഥയിലൂടെ കൊണ്ടുവരാൻ ചിത്രത്തിനായി എന്നും ന്യൂയോർക്കർ നിരീക്ഷിക്കുന്നു.പത്തനംതിട്ട ജില്ലയിലെ പനച്ചേൽ കുടുംബത്തിലെ കുട്ടപ്പന്റെയും മക്കളുടെയും കഥ പറയുന്ന ജോജി ഷേക്‌സ്പിയറിന്റെ മാക്‌ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിർമ്മിച്ചതാണ്.

ശ്യാം പുഷ്‌കരൻ തിരക്കഥയെഴുതി ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായെത്തിയ ജോജി ആമസോൺ പ്രൈമിലൂടെയാണ് റിലീസായത്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടാൻ ജോജിക്കായി.കോവിഡ് വ്യാപനം വീണ്ടും ഭീകരമായതോടെ മലയാളത്തിൽ ഒടിടി സാധ്യത വർധിക്കുകയാണ്.സമീപകാലത്ത് ഒടിടിയിൽ റിലീസ് ചെയ്ത നല്ലൊരു ശതമാനം മലയാള ചിത്രങ്ങളും മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്.