ന്യൂഡൽഹി: സെപ്റ്റംബർ മുതൽ രാജ്യത്തെ സിനിമ തിയേറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. തിയേറ്ററുകൾ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യ ഘട്ടത്തിൽ തുറക്കാൻ അനുവദിക്കുക. മാളുകളിലെ തിയേറ്ററുകൾ ഒന്നാം ഘട്ടത്തിൽ തുറക്കാൻ അനുമതി നൽകിയേക്കില്ല. അൺലോക്കുമായുള്ള പുതിയ മാർഗ്ഗ രേഖയിൽ ഇതുണ്ടാകുമെന്നാണ് സൂചന.

കർശന ഉപാധികളോടെയാകും തിയേറ്ററുകൾ തുറക്കുക. ഇതിനായി പ്രത്യേക മാർഗ്ഗ രേഖ കേന്ദ്ര സർക്കാർ പുറത്തിറക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും ആളുകളെ അനുവദിക്കുക. മൊത്തം സീറ്റിന്റെ മൂന്നിൽ ഒന്നിൽ മാത്രമേ പ്രവേശനാനുമതി നൽകൂ. ഇതിനോട് തിയേറ്റർ ഉടമകൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. ടിക്കറ്റ് നിരക്ക് കൂട്ടേണ്ട സാഹചര്യവും ഇതുണ്ടാകും.

കൈസ്പർശം ഉണ്ടാകാത്ത രീതിയിലുള്ള ടിക്കറ്റ് വിൽപ്പന വേണമെന്ന് സർക്കാർ നിർദ്ദേശിച്ചേക്കും. ഓരോ ഷോ കഴിയുമ്പോഴും തീയറ്ററുകൾ സാനിറ്റൈസ് ചെയ്യേണ്ടി വരും. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വേഗത്തിൽ തിയേറ്ററുകൾ അണുമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചേക്കും. ഇതെല്ലാം അധിക ചെലവായി മാറും. എന്നാൽ തിയേറ്ററുകൾ ഉടൻ തുറക്കുന്നതിനോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദ്ധർക്ക് വിയോജിപ്പുണ്ട്. വൈറസിന്റെ അതിവ്യാപനത്തിന് ഇത് വഴിവയ്ക്കുമെന്നാണ് സൂചന.