കൊച്ചി: മലയാളക്കരയിൽ ഇനി സിനിമാക്കാലം. ആശയക്കുഴപ്പങ്ങൽ മാറിയതോടെ സംസ്ഥാനത്ത് മൾട്ടിപ്ലക്‌സുകൾ ഉൾപ്പടെയുള്ള തീയറ്ററുകൾ തിങ്കളാഴ്‌ച്ച തുറക്കും. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് തീയറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ മൾട്ടിപ്ലെക്സുകൾ അടക്കം എല്ലാ തിയറ്ററുകളും തുറക്കും.

തിയറ്റർ ഉടമകളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിന് തിയറ്റർ ഉടമകളുടെ പ്രതിനിധികൾ വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തും.

പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവർത്തനം.50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റർ ഉടമകൾ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമാണ് തീയറ്ററുകളിൽ പ്രവേശനാനുമതി. എ.സി പ്രവർത്തിപ്പിക്കാം.

അതേസമയം നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചാൽ മാത്രമേ തിയറ്റുകൾ തുറക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു തിയറ്റർ ഉടമകൾ. ഇതിലാണ് മാറ്റം വന്നത്.

തിയറ്റർ തുറക്കുന്നതുമായി മുന്നോട്ടുപോകാനാണ് തിയറ്റർ ഉടമകൾ തീരുമാനിച്ചത്. അതിനിടെ പ്രശ്നങ്ങൾ സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുമെന്നും തിയറ്റർ ഉടമകൾ കരുതുന്നു.