തിരുവനന്തപുരം: പ്രതിസന്ധികളിൽ നിന്ന് പതിയെ കരകയറുന്ന തിയേറ്റർ വ്യവസായത്തിന് തിരിച്ചടിയായി വീണ്ടും കോവിഡിന്റെ വരവ്.രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാറിന്റെ തീരുമാനങ്ങളോട് പൂർണ്ണമായും യോജിക്കുമെന്ന് തിയറ്ററുമടകളുടെ സംഘടനയായ ഫിയോക്.തിയേറ്റർ സമയം ഏഴരവരെയാക്കി ചുരുക്കിയതിലുടെ നല്ല കലക്ഷൻ ലഭിക്കുന്ന രണ്ട് ഷോകളാണ് ഇല്ലാതാകുന്നത്. എങ്കിലും നിലവിലെ സ്ഥിതിയും ജനങ്ങളുടെ സുരക്ഷയും പരിഗണിച്ച് തങ്ങൾ സർക്കാർ നിബന്ധനകൾ അംഗീകരിക്കുകയാണെന്നും സംഘടനഭാരവാഹികൾ പറഞ്ഞു.കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് സംഘടന തീരുമാനം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് കോവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നത് തടയാനായി കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തീയറ്ററുകൾ തുറക്കണോ വേണ്ടയോ എന്ന് ഉടമകൾക്ക് തീരുമാനിക്കാം എന്നും യോഗത്തിൽ തീരുമാനമായി.ഒന്നുകിൽ തീയറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാം, ഏഴ് മണി വരെ പ്രദർശനം നടത്തി അടയ്ക്കാം. അതല്ലെങ്കിൽ അടച്ചിടാം, ഇത് തീയറ്ററുടമകൾ തന്നെ തീരുമാനിക്കട്ടെയെന്നാണ് ഫിയോക് പറയുന്നത്. പ്രദേശത്തെ സ്ഥിതിക്കനുസരിച്ച് ഇത് ഉടമകൾക്ക് തീരുമാനിക്കാം. മുഴുവനായും അടിച്ചിടണമെന്ന തീരുമാനത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി.

അതേസമയം പുതിയ പ്രതിസസന്ധി ഏറ്റവും കൂടുതൽ തിരിച്ചടിയാകുക ബിഗ്ബജറ്റ് ചിത്രങ്ങളുടെ റിലീസിനാണ്.പെരുന്നാൾ ആഘോഷഭാഗമായി മോഹൻലാൽ - പ്രിയദർശൻ ചിത്രമായ മരക്കാർ - അറബിക്കടലിന്റെ സിംഹം, ഫഹദ് ഫാസിൽ ചിത്രം മാലിക്ക്, രാജീവ് രവിയുടെ തുറമുഖം തുടങ്ങിയ ബിഗ്ബജറ്റ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം വരവ് ഈ ചിത്രങ്ങൾക്കൊക്കെയും കനത്ത തിരിച്ചടിയാവും.

എന്നാൽ നിലവിലെ സ്ഥിതി തുടർന്നാൽ മരക്കാറിന്റെ റിലീസ് മാറ്റിവച്ചേക്കും. മെയ് 13-നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പുതിയ നിയന്ത്രണങ്ങൾ തുടർന്നാൽ റിലീസ് നീട്ടി വയ്ക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.മാലിന്റെ റിലീസും നിയന്ത്രണങ്ങൾ തുടർന്നാൽ മാറ്റുമെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. നിലവിൽ മെയ്-13 ന് തന്നെയാണ് മാലിക്കും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അന്ന് തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ആന്റോ ജോസഫ് പറയുന്നു.

ഇതിനിടെ, രജിഷ വിജയൻ കേന്ദ്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിജി നായർ ചിത്രം ഖോ ഖോയുടെ തിയറ്റർ പ്രദർശനം നിർത്തിവെച്ചു. കോവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി, ടിവി തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. വിഷുവിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നേരത്തെ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും അണിയറപ്രവർത്തകർ നിർത്തിവെച്ചിരുന്നു.