തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാൻ അനുമതി. കർശന ഉപാധികളോടെയാണ് അനുമതി. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നള്ളത്തിന് ഇറക്കാനാണ് തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതി നൽകിയത്. നാട്ടാന പരിപാലനചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് അനുമതി.

കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനകളിലൊന്നായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആഴ്ചയിൽ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ പാടുള്ളൂ. എഴുന്നള്ളിപ്പിന് കൊണ്ടു പോകമ്പോൾ നാല് പാപ്പാന്മാർ ആനയ്‌ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണ സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന ഉപാധികളോടെ അനുമതി നൽകിയിരിക്കുന്നത്.

ഏതെങ്കിലും തരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാൽ പൂർണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജില്ലാഭരണകൂടം അനുമതി നൽകിയത്.

തൃശ്ശൂർ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഉഷാറാണിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഫെബ്രുവരി എട്ടിന് ആനയെ പരിശോധിച്ചിരുന്നു. നിബന്ധനകൾ കർശനമായി പാലിക്കാമെന്ന് ആനയുടെ ഉടമകളിൽ നിന്ന് മുദ്രപത്രത്തിൽ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് ഉത്സവങ്ങൾക്ക് ഇറക്കുക. ഇതോടെ തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള പൂരങ്ങളിൽ ഏറെ ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിപ്പിന് ഇറങ്ങിയേക്കും.