വെള്ളറട: യൂത്ത് കോൺഗ്രസ് പ്രവർത്തക ആനി പ്രസാദിനെ വേട്ടയാടി സൈബർ കാടത്തം. ആനി പ്രസാദിനെ ബിജെപി പ്രവർത്തകയാക്കി ചിത്രീകരിച്ചാണ് ചില സൈബർ പോരാളികൾ രംഗത്തെത്തിയിരിക്കുന്നത്. 

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ വെള്ളറട ഡിവിഷനിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായതാണ് ഇപ്പോൾ സൈബർ പോരാളികളെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് ആനി പ്രസാദ് പറഞ്ഞു.

സെപ്റ്റംബർ 16ന് മന്ത്രി ജലീലിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത്‌കോൺഗ്രസ് നടത്തിയ സമരത്തിൽ ഗേറ്റ് ചാടിക്കടക്കുന്നതിന് ഇവർ ശ്രമിച്ചിരുന്നു. പൊലീസ് ഇതു തടയുന്ന ചിത്രം തിരഞ്ഞെടുപ്പു പ്രചരണ പോസ്റ്ററിനൊപ്പം എടുത്തുചേർത്താണ്, 'ബിജെപിയുടെ സമരത്തിൽ പങ്കെടുത്തതിന് സമ്മാനമായി കോൺഗ്രസ് സീറ്റുനൽകി' എന്ന തലക്കെട്ടോടെ പ്രചരിപ്പിക്കുന്നത്. പിന്നിൽ സിപിഎം പ്രവർത്തകരാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങിയ കാലം മുതൽ ആനിയെ സൈബർ ഗുണ്ടകൾ വേട്ടയാടുകയാണ്.

പലവട്ടം പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. വ്യാജഅക്കൗണ്ടുകളിൽ നിന്ന് ഫേസ്‌ബുക് പേജിലെത്തി അസഭ്യം പറയുന്നതും കാലങ്ങളായി തുടരുന്നു. വ്യക്തിഹത്യ നടത്തി തന്നെ നിശബ്ദയാക്കാനുള്ള ശ്രമം ഒരിക്കലും നടക്കില്ലെന്നും ആനിപ്രസാദ് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥി രംഗത്തെത്തിയതാണ് ഇപ്പോൾ സൈബർ പോരാളികളെ ചൊടിപ്പിച്ചിരിക്കുന്നത്. പല അക്കൗണ്ടുകളിൽ നിന്നാണ് ആനിക്കെതിരെ പ്രതിഷേധവും അസഭ്യ വർഷവും ഉയരുന്നത്. നടപടിക്കൊരുങ്ങുകയാണ് ആനി പ്രസാദ്.