പത്തനംതിട്ട: കോവിഡ് സാഹചര്യത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാടുകളുടെ നിരക്ക് കൂട്ടാൻ നീക്കം. നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് ബോർഡ് ഹൈക്കോടതിയെ സമീപിക്കും. നിരക്ക് വർധനയെക്കുറിച്ച് പഠിക്കാൻ ദേവസ്വം കമ്മീഷണർ അധ്യക്ഷനായ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.

കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ക്ഷേത്രങ്ങൾ അടച്ചിട്ടതും ഭക്തർക്ക് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതുമാണ് ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്നാണ് വിശദീകരണം. ക്ഷേത്രത്തിന്റെ പ്രതിദിന ആവശ്യങ്ങൾക്ക് പോലും പണം തികയാതെ വന്നതോടെ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനല്ലാത്ത പാത്രങ്ങൾ വരെ വിൽക്കാൻ നേരത്തെ തിരുമാനമെടുത്തിരുന്നു.

ലോക്ക്ഡൗൺ ഇളവുകളുള്ള പ്രദേശങ്ങളിൽ തുറന്നിട്ടുണ്ടെങ്കിലും ഭക്തരുടെ എണ്ണം കുറവാണ്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ശബരിമലയിലെ വരുമാനത്തിലടക്കം ഉണ്ടായ വലിയ ഇടിവാണ് പ്രതിസന്ധിക്ക് കാരണം.

തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1,250 ക്ഷേത്രങ്ങളാണുള്ളത്. ഇതിൽ വരുമാനത്തിന്റെ വലിയൊരു പങ്ക് വരുന്നത് ശബരിമല ക്ഷേത്രത്തിൽ നിന്നുമാണ്. കൊവിഡിന് മുൻപ് 2019ൽ ശബരിമല ക്ഷേത്രത്തിൽ നിന്ന് ലഭിച്ച വരുമാനം 270 കോടിയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ഇത് 21 കോടിയായി കുറഞ്ഞു.