തിരുവനന്തപുരം: വാരിയൻകുന്നത്തിനെ ഒഴിവാക്കാനുള്ള നീക്കം ആർ.എസ്.എസിന്റെ അൽപത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനമെന്ന് സിപിഎം നേതാവ് തോമസ് ഐസക്. മലബാർ സമര നേതാവ് വാരിയൻകുന്നത്തിന്റെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തെയാണ് തോമസ് ഐസക് വിമർശിച്ചത്.

മലബാർ കലാപത്തിന്റെ പേരിൽ വർഗീയ ചേരിതിരിവിന് ആർ.എസ്.എസും ഹിന്ദു വർഗീയവാദികളും ശ്രമിക്കുന്നത് ഇതാദ്യമായൊന്നുമല്ലെന്നും പാളിപ്പോയ ആ ശ്രമങ്ങളുടെ പട്ടികയിൽത്തന്നെയാണ് പുതിയ അടവിന്റെ സ്ഥാനമെന്നും തോമസ് ഐസക് പറഞ്ഞു.

സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു പങ്കുമില്ലാതിരുന്ന ആർ.എസ്.എസുകാർ, യഥാർത്ഥ സ്വാതന്ത്ര്യസമരസേനാനികളുടെ യോഗ്യത നിശ്ചയിക്കാനിറങ്ങിപ്പുറപ്പെട്ടതിനെക്കാൾ വലിയ വിരോധാഭാസമെന്തുണ്ടെന്നും അദ്ദേഹം ചോദിച്ചു.

'' ആർഎസ്എസ് ചെയ്തുകൊണ്ടിരിക്കുന്ന അൽപത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനമാണിത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അളക്കാൻ എന്താണിക്കൂട്ടരുടെ അളവുകോൽ? അദ്ദേഹം ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാണ് പ്രധാന ആരോപണം. ആരോപിച്ചാൽ പോരല്ലോ. തെളിവു വേണ്ടേ. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ നിർബന്ധിത മതംമാറ്റത്തിന് ചരിത്രത്തിൽ എന്തു തെളിവാണ് ഉള്ളത്? ആർ.എസ്.എസുകാരോട് ആരോപണത്തിന് തെളിവു ചോദിക്കുന്നതിൽ അർത്ഥമില്ലെന്നറിയാം,'' തോമസ് ഐസക് ഫേസ്‌ബുക്കിലെഴുതി.

മലബാർ സമരം സംബന്ധിച്ചുള്ള തങ്ങളുടെ വാദം സമർത്ഥിക്കാൻ ആർഎസ്എസ് അനുകൂലികൾ എല്ലാക്കാലത്തും ആശ്രയിക്കുന്നത് കലാപത്തിനു സാക്ഷിയായ, കെപിസിസി പ്രസിഡന്റ് ആയിരുന്ന കെ. മാധവൻ നായരുടെ മലബാർ കലാപം എന്ന പുസ്തകമാണെന്നും ആ പുസ്തകത്തിലും വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണമില്ലെന്നും അത്തരം ആരോപണം അദ്ദേഹം തള്ളിക്കളയുന്നുമുണ്ടെന്നും ഐസക് ചൂണ്ടിക്കാട്ടുന്നു.