ഗസ്സ: ഇസ്രയേലിന്റെ വെസ്റ്റ് ബാങ്കിൽ ഒരു സൈനിക നടപടിയുടെ വാർത്ത നൽകിക്കൊണ്ടിരിക്കെ വെടിയേറ്റു മരിച്ച അൽ ജസീറ റിപ്പോർട്ടൻ ഷെറീൻ അഭ് അക്ക്ലിന് അദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇന്നലെ ആയിരക്കണക്കിന് ഫലസ്തീൻ കാർ ഒത്തുകൂടി. റാമല്ല നഗരത്തിലെ തെരുവുകളിലൂടെ അവരുടെ ഭൗതിക ശരീരം വഹിച്ച വാഹനം കടന്നുപോകുമ്പോൾ നന്ദി, ഷെറീൻ എന്ന വിളികളായിരുന്നു ഉയർന്നത്. മാധ്യമ പ്രവർത്തകയുടെ കൊലപാതകത്തെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി അവർ ഉന്നയിക്കുകയും ചെയ്തു.

ഫലസ്തീൻ പതാകയിൽ പൊതിഞ്ഞ അവരുടെ മൃതദേഹം കൊണ്ടുപോകുമ്പോൾ തെരുവിൽ മുഴുവൻ ജനങ്ങൾ തടിച്ചുകൂടി അഭിവാദ്യങ്ങൾ അർപ്പിക്കുന്നുണ്ടായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ ഇന്നാണ് മൃതദേഹം അടക്കം ചെയ്യുക എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൃസ്തുമത വിശ്വാസിയും അമേരിക്കൻ പൗരയുമായ ഷെറീൻ ഫലസ്തീനിലെ അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകയാണ് വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ ഒരു സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ, ബുധനാഴ്‌ച്ചയായിരുന്നു ഈ 51 കാരി കൊല്ലപ്പെട്ടത്.

പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇവരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നാണ് ഇവർ പ്രവർത്തിച്ചിരുന്ന അൽ ജസീറ ടി വിയുടെ നിലപാട്. ഇസ്രയേൽ സുരക്ഷാ സൈന്യമായ ഐ ഡി എഫ് ആണ് ഇവരെ കൊന്നതെന്ന ആരോപണമുയരുമ്പോൾ ഐ ഡീഫ് കുറ്റം ചാർത്തുന്നത് ഫലസ്തീനിയൻ സൈനികരിലാണ്. ഷെറീനെ മനഃപൂർവ്വം ഇസ്രയേലി സൈന്യം കൊല്ലുകയായിരുന്നു എന്നാണ് കുവൈറ്റ് ആസ്ഥാനമായ അൽ ജസീറയുടെ വക്താവ് പറഞ്ഞത്.

ഈ നിഷ്ഠൂരമായ കൊലപാതകത്തെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്നും ഇക്കാര്യത്തിൽ ഇസ്രയേൽ സൈന്യം ഉത്തരം പറയണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം ഇക്കാര്യം അന്വേഷിക്കുകയാണെന്നും മാധ്യമ പ്രവർത്തകയെ വെടിവെച്ചത് ഫലസ്തീൻ സൈനികനാകാനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ടെന്നും ഐ ഡി എഫ് പറഞ്ഞു. അവർ ഫലസ്തീൻ സൈന്യത്തോട് വളരെ അടുത്തായിരുന്നു എന്നും ഐഡി എഫ് ചൂണ്ടിക്കാട്ടുന്നു.

ജെനിനിൽ ഫലസ്തീൻ തീവ്രവാദികൾ പലയിടങ്ങളിലേക്കും വെടിവെയ്‌പ്പ് നടത്തുകയായിരുന്നു എന്നും അതുകൊണ്ടു തന്നെ ഷെറീൻ കൊല്ലപ്പെട്ടത് ആരുടെ വെടിവെപ്പിലാണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഇസ്രയേലി പ്രതിരോധ മന്ത്രിയും പറയുന്നു. ഇക്കാര്യം വിശദമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വെടിയേറ്റ മറ്റൊരു ഫലസ്തീനിയൻ മാധ്യമ പ്രവർത്തകന്റെ നില മെച്ചപ്പെട്ടു വരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ഷെറീന്റെ കൊലപാതകത്തെ കുറിച്ച് തികച്ചും സ്വതന്ത്രമായ ഒരു അന്വേഷണം വേണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സുതാര്യമായ അന്വേഷണം ആവശ്യമാണെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡും ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ മേധാവി മിഷേൽ ബാഷെറ്റും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പാൽസ്തീൻ അധികൃതരുമായി ചേർന്ന് ഒരു സംയുക്ത അന്വേഷണത്തിന് തയ്യാറാണെന്ന് ഇസ്രയേൽ അറിയിച്ചു. അവരുടെ ദേഹത്തു നിന്നും ലഭിച്ച വെടിയുണ്ടകൾ അന്വേഷണാർത്ഥം കൈമാറണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ നടത്തിയ ഒട്ടോപ്സിയുടെ റിപ്പോർട്ടുകളും ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അന്വേഷണത്തിൽ ഫലസ്തീൻ ഇസ്രയേലുമായി സഹകരിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമയിട്ടില്ല. അതേസമയം മരണകാരണമായ ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും പരിശോധന ഇനിയും പൂർത്തിയായിട്ടില്ലെന്ന് ഓട്ടോപ്സി നടത്തിയ അൽ നജ യൂണിവേഴ്സിറ്റിയിലെ ഫൊറെൻസിക് പത്തോളജിസ്റ്റ് അറിയിച്ചു.