ആലപ്പുഴ: എഴുപുന്ന പഞ്ചായത്ത് പതിനാറാം വാർഡിലെ കുരിശുങ്കൽ മേഖലയിൽ യാത്രാദുരിതത്തിന് വിരാമം കുറിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ ടൈൽ പതിച്ച നടപ്പാതയൊരുക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2020-21 സാമ്പത്തിക വർഷത്തെ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയാണ് പാത നിർമ്മാണവും ടൈൽ പതിക്കലും നടത്തുന്നത്. 3.4ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്.

ഈ തൊഴിലിൽ പ്രാവീണ്യം നേടിയ നാലു പേർ ഉൾപ്പെടെ പത്ത് തൊഴിലുറപ്പ് തൊഴിലാളികൾ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നു. ആറു ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാകും. നിലവിൽ 81 മീറ്റർ നീളത്തിലാണ് ടൈൽ പതിക്കുന്നത്. പദ്ധതിയുടെ തുടർച്ചയായി പ്രദേശത്തെ ശോചനീയാവസ്ഥയിലായ മറ്റു റോഡുകളും പുനർനിർമ്മിക്കും.

കുരിശിങ്കൽ പ്രദേശത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന പാത പൂർത്തിയാകുന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകും. കഴിഞ്ഞ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 15ലേറെ റോഡുകൾ പഞ്ചായത്തിൽ നിർമ്മിച്ചിട്ടുണ്ട്.