ഔറംഗബാദ്: മൂന്ന് യുവാക്കൾ ചേർന്ന് വ്യവസായിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് കാമുകിമാരെ കല്യാണം കഴിക്കാൻ പണം സമ്പാദിക്കാനായി. ഔറംഗബാദിലാണ് സംഭവം. തട്ടിക്കൊണ്ടുപോകൽ പാളിയതോടെ യുവാക്കൾ പിടിയിലാകുകയായിരുന്നു. കൃഷ്ണ കലേ (23) സാഗർ സോനവ്ൻ (28) സച്ചിൻ (25) എന്നിവരാണ് അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രണയ സാഫല്യത്തിനായി വ്യവസായിയെ കിഡ്നാപ്പ് ചെയ്യാൻ തീരുമാനിച്ചത്.

സുഹൃത്തുക്കളായ സച്ചിനും കൃഷ്ണയും ചേർന്നാണ് ബിസിനസുകാരനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. ഇരുവരും കാമുകിമാരെ വിവാഹം കഴിക്കുന്നതിനായാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്തത്. കാമുകി കാമുകന്മാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരായാതിനാൽ കുടുംബാംഗങ്ങൾ കല്യാണത്തിന് തടസം നിന്നു. ഇതോടെ ഇവർ ബിസിനസുകാരനെ കിഡ്‌നാപ്പ് ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കാൻ തീരുമാനിച്ചത്.

ഞായറാഴ്ച രാത്രി വ്യവസായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂന്നംഗസംഘം തോക്ക്ചൂണ്ടിക്കാർ തടയുകയായിരുന്നു. പ്രതികളുടെ കൈവശം തോക്കുകളും മൂർച്ചയുള്ള ആയുധങ്ങളും ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ഇറക്കിയ ശേഷം വ്യവസായിയോട്‌ ബാക്ക് സീറ്റിലേക്ക് ഇരിക്കാൻ ആവശ്യപ്പെട്ടു. ഇത് ഇയാൾ ചെറുത്തതോടെ പ്രതികളിലൊരാൾ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിർത്തു. വെടിയൊച്ചയുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.